Sunday, March 9, 2014

ചിത്രഗുപ്തന്റെ കണക്കുപുത്തകം



ചിത്രഗുപ്തന്റെ കണക്കുപുത്തകം


നീലാണ്ടനിപ്പോഴും
ഇരിപ്പും കുടിപാര്‍ക്കലും
കടത്തിണ്ണയില്‍ തന്നെ.
കൂടെക്കൂടെ നീലച്ചടയന്‍ വലിച്ചു കേറ്റും
അപ്പോള്‍ ഒരു യോഗിയെപ്പോലെ
അയാള്‍ ലോകത്തോട്‌
പ്രവചനങ്ങള്‍ നടത്തും.

എന്നാലും വിശപ്പും ദാഹവുമൊക്കെ
സാധാരണപോലെ തന്നെ പിടികൂടും.
അന്നേരങ്ങളില്‍ കണാരേട്ടന്റെ ചായക്കട
ആശ്രമമാകുകയും
അവിടുത്തെ വടയും ബോണ്ടയുമെല്ലാം
ഇഷ്ടനൈവേദ്യമാകുയയും ചെയ്യും.

ഇടവപ്പാതിയും
കാലവര്‍ഷവുമൊക്കെ
പതിവായി വന്നു പോകുമെങ്കിലും
അയാളുടെ ദേഹത്ത്,
എനിയ്ക്ക് ഓര്മ വച്ചതിനുo
മുമ്പായിരിയ്ക്കാം
വെള്ളപ്പൊക്കമോ
സുനാമിയോ വന്നു പോയത്.

എന്നിരുന്നാലും കുളക്കരയിലും
ആറ്റുതീരത്തുമൊക്കെ പലപ്പോഴും
അയാളെകണ്ടതായി
വെളുപ്പാന്‍കാലത്തെ ചായക്കടചര്‍ച്ചകളില്‍  
ആളുകള്‍ സാക്‌ഷ്യം പറയാറുണ്ട്‌.

ആയവയൊക്കെ എന്ത് തന്നെയായാലും
ചാനല്‍ റിപ്പോര്‍ട്ടറന്മാര്‍
കാലാകാലങ്ങളില്‍
ഇഹലോകവിഷയങ്ങളെക്കുറിച്ചല്ലാതെ
വരാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ക്ക്
പ്രവചനത്തിന്റെ ഇടനേരങ്ങളില്‍
ഉത്തരം വാങ്ങി സമ്പാദ്യക്കുടുക്കയില്‍
സൂക്ഷിയ്ക്കാന്‍ മറക്കാറില്ല.

നാട്ടിലെ ഒട്ടുമിക്ക കാക്കയും
പട്ടിയും പൂച്ചയുമൊക്കെ
അയാളോട് ചങ്ങാത്തം കൂടുകയോ
അയാളുടെ വായില്‍ നിന്നും
സ്വാതന്ത്ര്യം നേടുന്ന മീന്‍മുള്ളുകളോ
എല്ലിന്‍കഷണങ്ങളോ അത്യധികം
രുചിയോടെ തിന്നുകയോ ചെയ്യും.

പക്ഷെ അയാളെ കാണുമ്പോള്‍
പട്ടികള്‍ കുരയ്ക്കാനും
കാക്കകള്‍ വട്ടം പറന്നു
തലയ്ക്കിട്ടു മേടാനും
മറക്കാറില്ല.

ചിലനേരങ്ങളില്‍
കവലയിലെ ആല്മരചോട്ടില്‍
അനന്തശയനം നടത്താറുണ്ട്‌
അപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ക്ക്  
ആവഴി പോകാന്‍ പേടിയായിരുന്നു.
ഉറക്കത്തിലും അയാളുടെ കണ്ണുകള്‍
തുറന്നിരിയ്ക്കുന്നത്  തന്നെയാണ്
അതിനുള്ള കാരണം .
അത് കാണുമ്പോള്‍ ഞങ്ങള്‍ക്ക്
തൂങ്ങിമരിച്ച ഗോപാലേട്ടന്റെ
മുഖമാണ് ഒര്മവരുക.
മോര്ച്ചറിയിലെ മേശമേല്‍
പോസ്ടുമോര്ട്ടത്തിനു
കാത്തു കിടക്കുമ്പോള്‍
പെരുച്ചാഴി ജപ്തിചെയ്ത
കണ്പോളകളെക്കുറിച്ചു
കരക്കമ്പി പരന്നിരുന്നു.

ഇപ്പോള്‍ കുറച്ചു നാളുകളായി
നീലാണ്ടാനെയോ അയാളുടെ
പൊക്കണമോ കാണാനില്ല.
ആത്മഹത്യയാണെന്നും
കൊലപാതകമാണെന്നും
അഭിപ്രായയുദ്ധം തുടങ്ങിയത്
അന്ന് മുതല്‍ക്കാണ്.
കണാരേട്ടന്റെ ചായക്കട പൂട്ടി,
പോലീസ് പിക്കറ്റ് വന്നു,
നൂറ്റിനാല്‍പ്പത്തിനാലിന്റെ
ആനുകൂല്യത്തില്‍ സമാധാനം
സായാഹ്നസവാരി നടത്തി,

അപ്പോഴും നാട്ടിലെ പട്ടികള്‍
കുരയ്ക്കുകയും കാക്കകള്‍
വട്ടം പറന്നു തങ്ങള്‍ക്കു മേടാനുള്ള
തലകിട്ടാതെ ക്രാവുകയും
കുളക്കരയും ആറ്റുതീരവും
കുളിക്കാരില്ലാതെ
ഒറ്റപ്പെടുകയും ചെയ്തു.
അങ്ങനെയാണത്രെ നാട്ടില്‍
വര്‍ഗ്ഗീയകലാപം പടര്‍ന്നത്.

=============================== CNKumar.