Sunday, May 26, 2013

ചില്ലക്ഷരങ്ങള്‍

ചില്ലക്ഷരങ്ങള്‍


പലകുറി വീണിട്ടും
നടക്കാന്‍ പഠിയ്ക്കാത്ത
കുട്ടിയെപ്പോല്
തിരശ്ചീനമായി നിറങ്ങള്‍
കോരിയൊഴിച്ച്
ചിത്രംമെനയുന്ന സന്ധ്യയിപ്പൊഴും
കടല്‍ക്കരയില്‍ തന്നെയാണിരിപ്പ്.

നഗരത്തിരക്കില്‍
കാഴ്ചകളൊക്കെയും
വെള്ളഴുത്തുകണ്ണടയണിഞ്ഞു
സവാരിയിലാണ്,

ആരോ ഒരാള്‍ വഴിയരുകിലേയ്ക്ക്
വലിച്ചെറിഞ്ഞ സദാചാരത്വം
നിറവയറുമായി
വാര്‍ത്തയില്‍ ചേക്കേറുന്നു.

ആദിമാദ്ധ്യാന്തസൂത്രം ധരിയ്ക്കാത്ത
നായ്ക്കള്‍ ഓരിയിടുന്നതിലെ
അരോചകത്വം കാര്യകാരണങ്ങളോടെ 
പരത്തിപ്പറഞ്ഞു വാച്യാതിസാരം പിടിച്ച
ആസ്ഥാനവിദ്വാന്മാര്‍
പട്ടുംവളയും സ്വപ്നംകണ്ടു
വഴിക്കവലയിലിപ്പോഴും
സുവിശേഷ വേലയിലാണ്.

തെരുവില്‍ നെഞ്ചുകീറി കാണിയ്ക്കുന്ന
പതിതഭാഷണങ്ങളെ ഓട്ടകണ്ണിട്ടുപോലും
നോക്കാതെ കടന്നുപോകുന്ന
വരേണ്യപുലയാട്ടുകള്‍
തീണ്ടാദൂരം  പാലിയ്ക്കുമ്പോള്‍,
നെഞ്ചുകത്തുന്ന നിലവിളികളായി
പരിണമിയ്ക്കുന്നത്
നമ്മുടെ പ്രണയവാക്യങ്ങള്‍,
പരിഭവങ്ങള്‍,
കൊച്ചുപിണക്കങ്ങള്‍
പ്രതിക്ഷേധങ്ങള്‍.

ഇനി ഏതുഭാഷയാണ്
നമ്മുടെ വാക്കുകള്‍ക്കു
വര്‍ണ്ണചാരുത നല്കുന്നത്?

അര്‍ത്ഥശൈഥില്യം വന്ന വാക്കുകള്‍
പടുത്തുയര്‍ത്തിയ സിംഫണി
കാഴ്ചബംഗ്ലാവിലെ ശീതീകരണിയില്‍
അന്ത്യവിശ്രമത്തിലാണ്.

നമുക്ക് പറയാനുള്ള വാക്കുകളെ
നാടുകടത്തിയ ആഘോഷത്തിമിര്‍പ്പിലാണ്
അരങ്ങുകളൊക്കെയും.
എന്നിട്ടും ഒറ്റപ്പെട്ട ചില്ലക്ഷരങ്ങള്‍മാത്രം
എത്തുംപിടിയുമില്ലാത്ത വാക്കുകള്‍ക്കു
പിന്നാലെ പായുകയാണ്.
ഇപ്പോഴും......

===============================CNKumar. 


No comments: