Monday, April 30, 2012

തെരുവ്

തെരുവ്


കടല്‍ തിളയ്ക്കും  കണ്ണുകള്‍,
ഉടല്‍ പൊളിയ്ക്കും വാക്കുകള്‍,‍
വിറങ്ങലിയ്ക്കും വാര്‍ത്തകള്‍,
മറവിലൂടൊളിച്ചെത്തും  മൃതിച്ചെത്തം.
മോഹജാലം കാട്ടിയെത്തും
തെരുവ് നല്ലൊരു മാന്ത്രികന്‍.

പരിഭവക്കൊതി,പരിചയിച്ചോരു 
കാറ്റിനിപ്പോള്‍ പനിച്ചൂട്.
നെഞ്ചകത്തൊരു കരിയടുപ്പിന്‍
കനലാളും ചിതയെരിച്ചും
നിലാവിന്റെ നീര്‍പ്പുടവയഴിച്ചെറിഞ്ഞും
വഴിവിളക്കുകള്‍   തെറിവിളിയ്ക്കും
തെരുവ് ഗൂഡം ചിരിയ്ക്കുന്നു.

എത്ര കുട്ടികള്‍, നാഥനില്ലാ ജാഥകള്‍,
എത്ര തരുണികള്‍, താലിയറ്റ ശരണാര്‍ഥികള്‍.
മടിക്കുത്തില്‍ പിടിമുറുക്കിയ സദാചാരികള്‍ 
കിളുന്നു മാംസം തേടിയെത്തിയ പേയ്നായ്ക്കള്‍ 
സാക്ഷി മൊഴിയാന്‍ വാക്കു പോരാ,
തെരുവിനിപ്പോള്‍ മൌനനോമ്പ്.

അന്ധനായൊരു ദൃക്സാക്ഷി,
വെന്തകണ്ണിന്‍ നൊമ്പരങ്ങള്‍
മണ്ണിലാഴും കുരുതിരക്തം
നിരനിരയായ് വാള്‍ത്തലപ്പിന്‍ തിളക്കങ്ങള്‍
പകച്ചൂരുകള്‍ പുകഞ്ഞുയരും
തെരുവിലിപ്പോള്‍ തേടുന്നു മാനവത്വം.
ഭീതിചെണ്ടകള്‍ പാണ്ടിമേളം
കൈബോംബുകള്‍ വിഷുപ്പടക്കം
തോര്ച്ചയില്ലാ രോദനങ്ങള്‍
തെരുവിപ്പോള്‍ കൊടുംഭ്രാന്തന്‍.
===============================CNKumar.

Wednesday, April 18, 2012

തലസ്ഥാനത്തു നിന്നുള്ള വാര്‍ത്തകള്‍.

തലസ്ഥാനത്തു നിന്നുള്ള വാര്‍ത്തകള്‍.
പകല്‍കാഴ്ചകളില്‍  
മനസ്സ് മുങ്ങിത്താഴുമ്പോള്‍
ചിന്തകളില്‍, 
തലസ്ഥാനത്തു നിന്നെത്തുന്ന വാര്‍ത്തകള്‍ 
നീര്‍ക്കാടയെപ്പോലെ 
മുകള്‍പ്പരപ്പില്‍ തന്നെയായിരുന്നു.   
ഇടയ്ക്കിടെ അവ ഓളപ്പാത്തികളിലൂടെ
നീന്തിയും മുങ്ങാന്കുഴിയിട്ടും 
ചഞ്ചലപ്പെടുത്തുന്നു .
വാര്‍ത്തകള്‍ക്കിപ്പോള്‍
ഓന്തിന്റെ വ്യക്തിത്വം 
അവ പുറപ്പെടുന്ന നിറവും 
എത്തിച്ചേരുന്ന നിറവും
മോരും മുതിരയുംപോലെ.  
ചുവപ്പുകോട്ടയില്‍ പതാക ഉയരുന്നു
വെടിയൊച്ച കേട്ടത് അതിര്‍ത്തിയില്‍.
ബ്യൂഗിള്‍ മുഴങ്ങിയത് വംഗദേശത്തു
ഡ്രം മുഴങ്ങുന്നത്,
ആദിവാസി വനിതയുടെ നെഞ്ചിലും.
വിശിഷ്ടസേവനപതക്കങ്ങള്‍
താലത്തില്‍ യോഹന്നാന്റെ തലപോലെ
എന്തൊക്കെയോ പിറുപിറുക്കുന്നു.
ഒന്നാം പതക്കം:- ഞാന്‍ അതിര്‍ത്തിയില്‍
രാജ്യത്തിന്‌ വേണ്ടി പൊരുതി മരിച്ച ജവാന്റെ
വിധവയുടെ കണ്ണീര്‍ തുടയ്ക്കാന്‍ പോകുന്നു.
രണ്ടാം പതക്കം:-  ഞാന്‍ ഭാവിതലമുറയെ
വാര്‍ത്തെടുക്കാന്‍ പണിപ്പെടുന്ന
അദ്ധ്യാപകന് കൂട്ട് പോകുന്നു.
മൂന്നാം പതക്കം(തെല്ലഹന്കാരത്തോടെ):- ഞാന്‍
കല്ലുകള്‍ക്ക് ഗര്ഭോത്പ്പാദനശേഷിയുണ്ടോയെന്നു  
പരീക്ഷിയ്ക്കുന്ന പോലീസ്സ് മേധാവിയോടൊപ്പം.
അകലെ മരക്കൊമ്പിലിരുന്ന ബലിക്കാക്ക
നെറ്റിചുളിച്ചു നീട്ടിത്തുപ്പി....ത്ഫൂ ...
കൊല്‍ക്കത്തയിപ്പോള്‍  കൊലക്കളമാണ്.
ജയിലറകള്‍ നിറയ്ക്കാനുള്ള വാറോല
നീട്ടും കഴിഞ്ഞുള്ള യാത്രയിലാണ്.
ഛ‍ത്തീസ്ഗഡിലെ ജയില്‍ മുറി
കറുത്തു മെല്ലിച്ചൊരു സ്ത്രീരൂപം
നിലത്തു കിടന്നു ഞരങ്ങുന്നു.
ഗിനിപ്പന്നികള്‍ ബലി മൃഗങ്ങളാണ്
ഇടവേളയില്ലാതെ വേട്ടയാടപ്പെട്ടവള്‍
ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി.
കരിമ്പൂച്ചകള്‍ കാവലിരിയ്ക്കുന്ന
ഭരണപ്പുരകള്‍  പൊളിച്ചടുക്കുന്ന സുനാമി
ഏതുകണ്ണില്‍ നിന്നാണ് പുറപ്പെടുന്നത്?
വാര്‍ത്തകള്‍ നിലയ്ക്കുന്നില്ല.
ഒരിടവേളയ്ക്ക ശേഷം തുടരും .
 ============================== CNKumar.

Friday, April 13, 2012

കാത്തിരിപ്പുപുരയിലെ വിശേഷങ്ങള്‍


കാത്തിരിപ്പുപുരയിലെ വിശേഷങ്ങള്‍


വാച്ചിലെ സൂചികള്‍
തിരിയുന്നതും നോക്കി
ബസ് കാത്തിരിയ്ക്കുമ്പോള്‍,
പിന്നില്‍ സുഖസുഷുപ്തിയില്‍
ഒരമ്മയും കുഞ്ഞും.

പറവകള്‍ കൂടുവിട്ടു
കൂട്ടമായിപ്പോകുന്നത്
ഉദയസൂര്യന്റെ
മഞ്ഞവെളിച്ചത്തില്‍
കറുത്ത ചായത്താല്‍ വരച്ചപോലെ.

കാത്തിരിപ്പുപുരയുടെ
പൊളിഞ്ഞ പലകയില്‍
നിറം മങ്ങിയ പോസ്റര്‍
വരാന്‍ പോകുന്ന
നല്ലനാളെയെ വിളംബരം ചെയ്യുന്നു.
എന്നിട്ടും മുഷിഞ്ഞു നാറിയ
തുണിയില്‍ സ്വപ്നം കണ്ടുറങ്ങുന്ന
രണ്ടു ജന്മങ്ങള്‍
ഈ പുലര്‍വേള അറിയാത്തതോ?
സമദൂരവും ബഹുദൂരവും
പാലിയ്ക്കുന്ന കസേരകളില്‍
അടയിരിയ്ക്കുന്ന
ഭരണഭൂതങ്ങളെ
അറിയുന്നതിനാലോ?

ബസ്‌ ഇനിയും വൈകുന്നതെന്തേ?
വൈകിയെത്തുന്ന വണ്ടി
നിഷേധിയ്ക്കുന്നത്
സമയബോധത്തെയും
ലക്‌ഷ്യത്തിലെയ്ക്കുള്ള 
പ്രയാണത്തെയുമല്ലേ?

പാതയില്‍,
ലക്‌ഷ്യബോധമില്ലാത്ത
ചാവാലിപ്പട്ടികള്‍
തലങ്ങും വിലങ്ങും പോകുന്നു.
മുത്തശ്ശിക്കഥകളില്‍ 
കേട്ടറിഞ്ഞ രാജവീഥികള്‍
എന്റെ ഓര്‍മ്മകിളില്‍  നിന്നും
ചിറകടിച്ചുയര്‍ന്നു.
ആ വെണ്ണക്കല്‍ പാകിയ പാതയില്‍
കുട്ടികള്‍ ആര്‍ത്തു തിമിര്‍ക്കുന്നതും
ആഹ്ലാദഭരിതരായ ജനതതി
തെളിഞ്ഞ കണ്ണുകളും
നിറഞ്ഞ മനസുമായി
പലായനം ചെയ്യുന്നതും
ബാല്യ സ്വപ്നങ്ങളില്‍
രേഖപ്പെടുത്തിയിരുന്നു.

ബസ്‌ ഇപ്പോഴും വന്നെത്തിയില്ല,
അതിലെ ജീവനക്കാര്‍
ഇപ്പോഴും ഉറക്കത്തിലായിരിയ്ക്കും
അല്ലായെങ്കില്‍ ലഹരിച്ചടവില്‍
വഴിമാറിപ്പോയതാകാം.
എത്രപേരായിരിയ്ക്കും എന്നെപ്പോലെ
കത്തിരിയ്ക്കുന്നുണ്ടാവുക?

ഈ കാത്തിരിപ്പുപുരയ്ക്ക്
ബസ്‌ കാത്തിരുന്നവരുടെ
ഒട്ടേറെക്കഥകള്‍ പറയാനുണ്ടാകാം.
അതുകൊണ്ടാണല്ലോ
അതിന്റെ മോന്തായമിത്ര വളഞ്ഞത്.
കാത്തിരുന്നവരുടെ മെയ്മെഴുക്കു
പുരണ്ട പലകയില്‍ തെളിയുന്നത്
അവരുടെ നിശ്വാസ ചിത്രങ്ങള്‍.

ബസ്‌ ഇനിയെപ്പോഴാണ്‌ വരുന്നത്?
അതുവരെ ഞാനീ
കാത്തിരിപ്പുപുരയില്‍ ..........
================================= CNKumar.


kaliveedu