Friday, June 3, 2011

കാഴ്ചശീവേലി

കാഴ്ചശീവേലി 
 
കാഴ്ചശീവേലിയ്ക്കു നേരമായി
നേരറിഞ്ഞോരെന്റെ കാണിക്ക കൂടി
സ്വീകരിച്ചീടുക....
ദുഃഖം കടഞ്ഞു കരിഞ്ഞ മനസുമാ-
യമ്മയേതോ ദിങ്‌മുഖത്തിങ്കല്‍ മൂര്‍ച്ചിയ്ക്കവേ;
ആരാണിന്നലെ മുള്‍മുന കൊണ്ടെന്‍
നെഞ്ചകം കീറിമുറിച്ചത്?
ആരാണിന്നലെയെന്നയല്‍ വീടിനു
തീ കൊളുത്തിപ്പിന്നെ പൊട്ടിച്ചിരിച്ചത്?
ഇതൊരു തേര്‍ചക്രമാണെന്റെ യുണ്ണിയുടെ
തല തകര്‍ത്തീവഴി പോയത്?
 
വിധവയാം ജാനകി മിഥിലയിലേയ്ക്കു  മടങ്ങി
സരയുവില്‍,രാമന്റെ തലയറ്റതാരുടല്‍ വീര്‍ത്തു പൊങ്ങി.
ഒന്നല്ലൊരായിരം കഴുകുകള്‍ വട്ടമി-
ട്ടാര്‍ത്തു പറക്കുന്ന വിണ്ണില്‍ നിറയുന്നു
കാറുകള്‍; സീതാ ഹൃദയവും.
താമസാതീരത്തു വാല്മീകി നില്‍ക്കുന്നു
തിരികെ വാങ്ങീടുവാന്‍,
രാമായണവും രാമനെയും.
 
കാലം കണികളുമേറെയൊരുക്കി-
യിതിഹാസതാളുകളെഴുതി മറിയ്ക്കവേ;
തമ്മില്‍ കൊലവിളിച്ചെന്തിനെന്നറിയാതെ
ഹൃദയവും വെട്ടിപ്പകുത്തു പിരിഞ്ഞുപോം
ലവകുശന്മാരെ കണ്ടും മനം നൊന്തുകേഴും 
ധരയിതിലിത്തിരി നേരം  
മൃതി വന്നെത്തും വരേയ്ക്കുള്ള ദൂരം
സ്വസ്ഥതയിലാണി തറയ്ക്കുന്ന 
സംഭവക്കുരിശും ചുമന്നീ
മലമുകളെത്തി നാം നില്‍ക്കവേ;
സത്യമെന്നാണ് ക്രൂശിതമായാത്?
സ്നേഹമെന്നാണ് കള്ളമായ്ത്തീര്‍ന്നത്‌?
 
കത്തും മണല്‍ക്കാട്ടിലൊരു  ശവം
കാക്കകള്‍ കൊത്തുന്നു, പിറ്റേപ്പുലരിയി
ലറിയുന്നത,ന്ത്യപ്രവാചകന്‍,
അരുകിലൊരു കീറപ്പറു‍ദയു-
മുടഞ്ഞ വളകളുമുറുമാലുമുണ്ടായിരുന്നു പോല്‍.
അകലെയായിപ്പോഴും കേള്‍ക്കുന്നു
കാട്ടുചെന്നായ്ക്കളുടെയാര്‍പ്പുവിളികളു-
മാനന്ദഘോഷവു,മെല്ലാം തകര്‍ന്നൊരു
പെണ്ണിന്റെ തേങ്ങലും.
സപ്നങ്ങളൂഷരമാക്കുന്ന സന്തൂക്കുമേറ്റിയീ
നാട്ടുപാതയിലൂടെ വരുന്നവര്‍,
എരിയുന്ന കയ്യുകള്‍ കൊണ്ടീപ്പുരങ്ങള്‍ക്ക്
ചിതയുമൊരുക്കി മുന്നേറവേ;
ഏതഗ്നിശൈലമതാന്ധവിഷലാവ-
യൊഴുകിപ്പരന്നുവോ?
ഏതേതു കണ്‍കളില്‍ കാടത്ത-
മുരുകിയുയര്‍ന്നുവോ?
 
കവിയൊരാള്‍ കവലയില്‍ ഭ്രാന്തമായ്
സ്നേഹഗീതങ്ങള്‍ പാടിനില്‍ക്കുന്നു.
കലുഷ ഭൂമിയില്‍ മമത പൂത്തീടുവാന്‍,
കണിയൊരുക്കുവാന്‍, കാടകറ്റീടുവാന്‍.
ഏതു ദിക്കിലാണമ്മ നില്‍ക്കുന്നത്?
ഏതു ഹൃത്തിലാണമ്മയിരിപ്പത്?
കേട്ടുനിന്നു ചിരിപ്പൂ  പരിഷകള്‍,
കല്ലെറിയുന്ന പാപഹിമാലയര്‍. 
കൂട്ടിലാക്കീടുവാന്‍,കുരുതിയ്ക്കുഴിയുവാന്‍;
ചാരത്തു തോക്കുമായ് ഗാട്ടുകാര്‍ നില്‍ക്കവേ;
അമ്മേ...സ്വീകരിച്ചീടുക,ഈ സ്നേഹതനയന്റെ
ശീവേലി കൂടി.........
===================================== 04-05-1992

No comments: