Wednesday, June 1, 2011

മേല്‍വിലാസം

  മേല്‍വിലാസം

കത്തുകള്‍ മരവിച്ച വര്‍ത്തമാനച്ചില്ലയില്‍
കത്തും മൊഴിയുമായ് കുഞ്ഞുകിളി ചോദിപ്പൂ,
പറയുകെനിയ്ക്കിനി, ഏതാണ് മേല്‍വിലാസം?
പകലുറക്കത്തിന്റെ വാത്മീകം വെടിഞ്ഞൊരു
ചോദ്യങ്ങള്‍ ചക്രവ്യൂഹം തീര്‍ത്തെന്റെ ചുറ്റിലും
വാദ്യഘോഷങ്ങളാല്‍ രൗദ്രങ്ങളാടിത്തിമിര്‍ക്കെ,
ഉത്തരം തേടി കത്തിന്‍ ജാതകം തിരയവേ;
ചിത്തമാസ്വസ്തമാ, യിനിയെതെന്‍ മേല്‍വിലാസം?

പുളിനില്‍ക്കുന്നതില്‍,പ്ലാവിളത്തെക്കതില്‍,പിന്നെ
വിളപ്പുറം,വാരിയം,തറവാട്ടുപേരുകള്‍,
ചിരപുരാതനപ്രൌഡിയാര്‍ന്നൂര്‍ദ്ധശീര്‍ഷമായ്
ചരിത്രത്തിലേക്കു കൊഴിയുകയാണൊക്കെയും.
മുന്നില്‍ നടന്നവര്‍ വഴി വെട്ടിത്തെളിച്ചു
പിന്നാലെയെത്തിയോരോക്കെയും കൊട്ടിയടച്ചു. 
നൂറ്റാണ്ടുകള്‍ നോറ്റുപിറന്നൊരീ മേല്‍വിലാസം
പോറ്റിയൊരുക്കിയ സംസ്കൃതി ചത്തുമലയ്ക്കെ,
അകവല*യിലെങ്ങോ കുരുങ്ങിയെന്‍ വിലാസം   
അന്യനു കയ്യേറുവാനുള്ള ജാലകം.

വന്യതയാര്‍ന്നോരഹങ്കാര പ്രമത്തതയി -
ലന്യമായ്  ജീവന്റെ  സഞ്ചിതമൂല്യവും,സത്തയും .
അതിജീവനത്തിന്റെ ഗാഥകളുതിര്‍ക്കുവാ -
നെത്തുമീ വഴിയിലൂടിനിയേതു തീവണ്ടി? ;

ഓരോ നിറങ്ങളും നിഴലായിപ്പടരവേ,
ഓരോ രാവങ്ങളും മൌനവൃത്തം നോറ്റിരിയ്ക്കെ,
വംശവൃക്ഷത്തിന്റെ ചില്ലവട്ടെത്തി വേതാളം
നിശാവൃത്താന്തമാടിപ്പൊലിയ്ക്കാന്‍ താവളം
തേടി തോളിലധിനിവേശത്തിന്റെ ഭരണം
തുടരുന്ന നിദ്രയിലുത്തരം കിട്ടാച്ചോദ്യം
ചിന്തയില്‍ ജ്വാലയുയര്‍ത്തവേ;യിനിയേതു തീരം
ചിരന്തന നീഡമായഭയം തരുന്നുവോ?
സ്വത്വം വര്‍ത്തമാനത്തിന്റെയാഴങ്ങള്‍ തേടവേ;
സ്വസ്ഥതയ്ക്കായെന്‍ ചേതന ദേശാടനത്തിനോ?

നഷ്ടമായെനിയ്ക്കെന്റെ പൈതൃകസമ്പത്തുകള്‍
ശിഷ്ടമായ് മാത്രയ്ക്കു പിന്നിലെ പൊട്ടെഴുത്തുകള്‍.
ഇനി മരിച്ച മേല്‍വിലാസത്തിനു വായ്ക്കരി,
നഗരികാണിയ്ക്കല്‍, ഭൂദാനം, ബലിതര്‍പ്പണം.
ഉഷ്ണപ്രവാഹങ്ങള്‍ പ്രാണന്റെ ജീവാണു തിന്നെ;
ഉയിര്‍പ്പിന്‍ മുഹൂര്‍ത്തമിനിയേതു ശുഭദിനം?

മകനേ, നിനക്കെകുവാനില്ല മേല്‍വിലാസ,-
മകവലായിലര്‍ത്ഥമറ്റക്ഷരമാല്ലാതെ,
നിറമറ്റൊരീ നഷ്ടക്കണക്കുകളല്ലാതെ
നിണമിറ്റുമീ നഷ്ടവസന്തങ്ങളല്ലാതെ.
==========================
 * അകവല - Intenet                                          07-04-2010

No comments: