Sunday, December 4, 2011

ഒഴികുറി

ഒഴികുറി

ഉറക്കം വരാതെ നീയിപ്പോഴും
ഭീതിയുടെ മുനയ്ക്ക് മുകളില്‍
തന്നെയാണല്ലോ ഇരിയ്ക്കുന്നത്.

ഒരു പക്ഷെ നാളത്തെ പുലര്‍ച്ചയില്‍
പരസ്പരം ഒന്നും പറയാതെ
നമ്മള്‍ കടന്നു പോയാല്‍,
ശവപ്പെട്ടികള്‍ ചിരിച്ചാര്‍ക്കുന്ന
കുളമ്പൊച്ചകളില്‍ തിരിച്ചറിയാതെ 
നമ്മുടെ ഞരക്കങ്ങളും ഒലിച്ചുപോകും.

എല്ലാവര്ക്കുമിപ്പോള്‍ വേണ്ടത്
നമ്മുടെ ജീവന്കൊണ്ട് വിലപേശല്‍.
കൂടുതല്‍ വെള്ളി ,കൂട്ടത്തില്‍
നമുക്കായി പാടിയൊരുക്കിയ
കണ്ണാക്ക്  പാട്ടിന്റെ പുന:പ്രക്ഷേപണം.

സമ്രാട്ടിന്റെ മുന്നില്‍ വാക്കൈപൊത്തിനിന്ന
നാടുവാഴിയുടെ പൊളിവചനങ്ങളില്‍
ഒളിഞ്ഞിരിയ്ക്കുന്നത് നാളേയ്ക്കു
പറഞ്ഞുറപ്പിച്ച  കസേരകളുടെയും
പാരിതോഷികങ്ങളുടെയും
പ്രവചനക്കിലുക്കങ്ങള്‍.

നമുക്കിനി മരണമുറപ്പിച്ചു തന്നെ
ഉറങ്ങാതിരിയ്ക്കാം.
എപ്പോഴാണിനി ഭൂമിയ്ക്ക്
തുള്ളല്‍പ്പനി വരികയെന്ന്
നോക്കിയിരിയ്ക്കാം
ഒരു പക്ഷെ;
ഒഴുകിപ്പോകുന്ന ജീവിതങ്ങള്‍ക്ക്
എത്തിപ്പിടിയ്ക്കാന്‍ ഒരു പിടിവള്ളി,
നമുക്ക് അത്രയെങ്കിലും തുണയ്ക്കാമല്ലോ.
===================================CNKumar.


Tuesday, October 25, 2011

ചുറ്റളവിന്റെ സൂത്രവാക്യങ്ങള്‍

ചുറ്റളവിന്റെ സൂത്രവാക്യങ്ങള്‍  


വൃത്തത്തിന്റെയും
ചതുരത്തിന്റെയും 
ചുറ്റളവുകള്‍ തമ്മിലുള്ള 
വ്യത്യാസമാണ് 
നമുക്കിടയിലുള്ളതെന്നു 
വിജയന്‍ മാഷല്ലേ
കണ്ടെത്തിയത്?

ഞാന്‍ കേന്ദ്രബിന്ദുവിനു ചുറ്റും
നിയതദൂരത്തില്‍ സഞ്ചരിയ്ക്കുമ്പോള്‍
നീ മാത്രം ചലന നിയമങ്ങള്‍ ഭേദിച്ച് 
ആരാലും നിയന്ത്രിയ്ക്കപ്പെടാതെ...

കാലൊടിഞ്ഞ കസേരയില്‍
ഇസങ്ങള്‍ മുറതെറ്റാതെ
ഇരിപ്പുറപ്പിയ്ക്കുമ്പോള്‍
മറന്നുപോകുന്നത്
ചുറ്റളവിന് പുറത്തുള്ള
ജീവിതക്കാഴ്ച്ചകളല്ലേ?

ചില്ലുജാലകങ്ങള്‍ തുറക്കാതെ
ആരുടെ നിലവിളിയ്ക്കാണ് നീ
കാതോര്‍ക്കുന്നത്?
പാഞ്ഞു പോകുന്ന ചക്രങ്ങളില്‍
അരഞ്ഞു ചേരുന്ന ജീവിതങ്ങള്‍
നമുക്കുനേരെ ചൂണ്ടുന്ന
വിരലുകളില്‍ കിനിയുന്നത്
പറയാതെ പോയ കുറ്റങ്ങളുടെ
സാക്ഷി മൊഴികളല്ലേ

ഇപ്പോള്‍ ചുറ്റളവുകള്‍ ഭേദിച്ച്
പോകുന്ന ദേശാടനക്കിളികള്‍
ഭൂതത്തിനും ഭാവിയ്ക്കുമിടയിലെ
സ്പര്‍ശരേഖ പോലെ 
ഉറയുരിഞ്ഞ സ്വത്വങ്ങള്‍ക്ക്‌ 
തിമിര്‍ത്താടാന്‍ കളമൊരുക്കുന്നത്
എന്റെ ചിന്തകള്‍ക്കുമപ്പുറത്തെ
ശൂന്യതയിലാണ് .

ഇവിടെയെനിയ്ക്കും നിനക്കും
നഷ്ടമാകുന്ന പരിധികള്‍
മാഞ്ഞുപോകുന്ന ദുരന്തങ്ങളുടെ
ജ്യാമിതികള്‍ക്കും  
ചിതറിത്തെറിയ്ക്കുന്ന
 പാകത്തില്‍ 
തലയോടുകള്‍ക്കും 
പങ്കിട്ടെടുക്കാന്‍
ആരവും ഭുജങ്ങളുമില്ലാതെ
വളഞ്ഞു പുളഞ്ഞു നീങ്ങുമ്പോള്‍,
ഓര്‍മ്മത്തളികയില്‍
കണിവച്ചു പൊലിയ്ക്കുന്നത്‌
തീണ്ടാപ്പാടകലത്തെ
നിറംകെട്ട സ്വപ്നങ്ങളും
അരിയൊടുങ്ങിയ വാക്കുകളും.

വര്‍ത്തമാനക്കസ്സാലയില്‍
ചടഞ്ഞിരുന്നു നാമിപ്പോഴും 
ചുറ്റളവിന്റെ സൂത്രവാക്യങ്ങളില്‍ 
ചൂണ്ടുവിരല്‍ തൊട്ടു 
മനക്കോട്ട ചമയ്ക്കുന്നു. 

A Creation of sri.NSMony,Mulavana.

Tuesday, October 18, 2011

പൊരുന്ന

പൊരുന്ന


മൌനം
ബുദ്ധനു ഭൂഷണമായിരിയ്ക്കാം.
എനിയ്ക്കത് കഴിയില്ല
മരപ്പൊത്തില്‍ നിന്നും
ചിലച്ചു പറക്കാതിരിയ്ക്കാന്‍.

രാപ്പുള്ളുകള്‍
കൂട്ടുള്ളപ്പോള്‍
ഞാന്‍ ഭയക്കുന്നതാരേ?

മിണ്ടാതിരുന്നാല്‍
അവരെന്നെ വിഗ്രഹമാക്കി
ചന്തയില്‍ വയ്ക്കും.
വിഗ്രഹങ്ങള്‍
ഉടയ്ക്കപ്പെടേണ്ടതാണെന്ന്
തിരിച്ചറിയുമ്പോള്‍
കല്ലുകള്‍ എനിയ്ക്ക് നേരെ
ചീറിയെത്തും.

മനസ്സുകള്‍
കല്ഭിത്തിയാല്‍
മറയ്ക്കപ്പെട്ടിരിയ്ക്കുന്നു,
മതിലുകള്‍ പൊളിയുന്നത്
ചരിത്രത്തിലേയ്ക്കും
ചിത്രങ്ങളിലെയ്ക്കും
പടര്‍ന്നു കയറുന്നത്
കിനാവുകളിളല്ല.

ഇപ്പോള്‍ നായകള്‍ കുരയ്ക്കുന്നത്
ഇണയെ വശത്താക്കാന്‍,
യജമാനന്മാര്‍ മട്ടുപ്പാവില്‍ നിന്ന്
വീശിയെറിയുന്ന ഉണക്കയെല്ലുകള്‍
എന്റെതാണെന്നു ന്യായാധിപന്‍.

കറുത്തകോട്ട് രാത്രിയാണെന്നു
കരീലക്കിളികള്‍
‍വിളംബരം ചെയ്യുമ്പോള്‍
ബോധിവൃക്ഷം
വിറങ്ങലിയ്ക്കുന്നത്
ഏതു ജാലകത്തിലൂടെയാണ്
നീയറിഞ്ഞത്?

ശബ്ദമാപിനിയില്‍
അളന്നെടുക്കാന്‍
നാഴി വാക്കുകള്‍
എനിയ്ക്കുള്ളത്
കടം ചോദിയ്ക്കരുത്.

തന്നാല്‍ നിങ്ങളത്
നുണകള്‍ക്ക് നിറം കൊടുക്കാനായി
അരച്ചൊരുക്കും.
അതിനാല്‍
ചിരട്ടക്കുടുക്കയില്‍
എനിയ്ക്കെടുക്കാന്‍ പാകത്തില്‍
വാക്കുകള്‍ അടയിരിക്കട്ടെ.
============================CNKumar






Thursday, October 13, 2011

ഇല കൊഴിഞ്ഞ മരവും പറന്നകലുന്ന മരംകൊത്തിയും

ഇല കൊഴിഞ്ഞ മരവും പറന്നകലുന്ന മരംകൊത്തിയും  


ഇലപൊഴിഞ്ഞത് കൊണ്ടാണല്ലോ 
കിഴവന്‍ മരമെന്ന ബഹുമതി 
എനിയ്ക്ക് ചാര്‍ത്തിത്തന്നത്.
എനിയ്ക്ക് പരാതിയില്ലതെല്ലും
നിങ്ങളെന്റെ തണലില്‍ കുറെയേറെ 
കിടന്നു മയങ്ങയതല്ലേ.

ഇപ്പോള്‍ വല്ലപ്പോഴും 
ഒരു മരംകൊത്തി മാത്രം 
വല്ലപ്പോഴും എന്റെ ചില്ലകളില്‍ 
വെയിലേറ്റിരുന്നു കൊത്തിയും ചേണ്ടിയും 
ഞാന്‍ ഇപ്പോഴും മരിച്ചിട്ടില്ലെന്ന് 
സാക്ഷ്യപത്രം കുറിയ്ക്കുന്നു.

നിങ്ങളാകട്ടെ ഇപ്പോഴും
വര്‍ത്തമാനത്തില്‍ ചവിട്ടിനിന്നു 
ഭൂതകാലപ്പെരുമയില്‍
ഊറ്റം കൊള്ളുകയും ഇല പോയ 
ഇന്നിലേക്ക്‌ കണ്ണയയ്ക്കാതെ 
ആസന്നമരണനായ തായ്ത്തടിയെ
വാരിപ്പുണര്‍ന്നു കോള്‍മയിര്‍ കൊള്ളുന്നു.

അപ്പോഴും ആ ചെങ്കുപ്പായമിട്ട
മരംകൊത്തി ഒരു വിണ്ണകലത്തില്‍
പറന്നലയുന്നത് തിമിരക്കഴ്ചകളില്‍
തെളിഞ്ഞതേയില്ല ...

തുറക്കാത്ത കണ്ണുകളില്‍ നുരഞ്ഞുയരുന്ന 
അധികാരലഹരിയില്‍ 
തന്നിലേയ്ക്കു ചുരുങ്ങുന്ന 
കാഴ്ച്ചവെട്ടം മാത്രം 
മുറുകെപ്പിടിച്ചു  നിങ്ങള്‍......
========================13-10-2011  
    

Tuesday, September 27, 2011

സായാഹ്ന മൊഴികള്‍

സായാഹ്നമൊഴികള്‍
 
ഓര്‍മ്മകളിലെവിടെയോ 
ചിതല്‍ തിന്നാതെ 
ബാക്കിവച്ച മയില്‍പ്പീലിതുണ്ടില്‍
നീ വായിച്ചെടുത്ത പ്രണയത്തുള്ളികള്‍
എന്റെ ഹൃദയത്തിലേതാണെന്ന് 
തിരിച്ചറിഞ്ഞത് സ്വപ്നങ്ങള്‍ക്ക്
ഹര്‍ത്താല്‍ പ്രഖ്യാപിച്ച
സായാഹ്നവേളയിലാണ്.
 
ഒരു പക്ഷെ ജീവിതായനത്തില്‍
മുന്നിലേയ്ക്കുനോക്കിപ്പോയ
പക്ഷികള്‍ കൂടണയാന്‍ വൈകിയതും,
നീണ്ടുപോകുന്നോരീ രാജവീഥിയില്‍
തണ്ണീര്‍പ്പന്തല്‍  തേടിയൊഴുകുന്ന
ഉച്ചവെയിലിനെപ്പോലെ ഓടിക്കിതച്ചു
മയങ്ങി വീണുപോയതും,
നിറംകെട്ട കണക്കിന്‍കുരുക്കില്പ്പെ-
ട്ടിരയെപ്പോലെ തൊണ്ടയില്‍പ്പിട-
ഞ്ഞകാലമൃത്യു പൂകിയ വാക്കുകള്‍ 
പുനര്‍ജ്ജനി നൂഴാത്തതും,
കാരണക്കെണികളായ്.
 
കാഴ്ചയുടെ പിന്‍നിലാവില്‍ കുറിച്ചുവച്ചത്
ഈ മൂവന്തിയില്‍ ഓര്‍ത്തെടുക്കുവാന്‍
ചില്ലുപൊട്ടിയ കണ്ണടയ്ക്കു കഴിഞ്ഞുവോ? 
 
പകല്‍വീടിന്റെ കോലായില്‍
നീണ്ടുപോകുന്ന റെയില്‍പ്പാത,
നാലുനേത്രങ്ങളുടെ പകല്‍പ്പൂരം,
ഊന്നുവടികള്‍ വലിച്ചെറിഞ്ഞു 
മാലതിറ്റീച്ചറിന്റെ ക്ലാസ്സിലേയ്ക്ക്
പുസ്തകവും പൊതിച്ചോറുമായി
രണ്ടുകൂട്ടുകാര്‍ നമ്മുടെ രൂപത്തില്‍ 
ചാറ്റല്‍ മഴ നനഞ്ഞു പോകുന്നു.
 
പ്രണയമഞ്ചാടികള്‍ കൂട്ടിവച്ചത്
നീയെന്താണ് പറയാതിരുന്നത് ?
അസ്തമയവേള മന്ത്രിയ്ക്കുന്ന
പിറാക്കുറുകലുകള്‍ പകരുന്നത്
ഏതുഹൃദയത്തിന്റെ വിങ്ങലുകളാണ്  ?
നിന്റെയോ എന്റെയോ 
നമ്മുടെയോ ..... 
==========================CNKumar.
 
 
  
 
  
  
 
 
 

Monday, September 19, 2011

പറയാന്‍ മറന്നത്

പറയാന്‍ മറന്നത്

പറയാന്‍ മറന്നത് എന്തായിരുന്നൂ?
കടല്‍ത്തിര കാലില്‍ തഴുകി,
കണ്ണീര്‍ കൊണ്ട് നനച്ചത്
വ്യാകരണവേദങ്ങളില്‍
ഇടമില്ലാത്ത വാക്കുകള്‍.

കുറ്റച്ചാര്‍ത്തുകള്‍ വായിച്ചു കൈകഴുകിയ 
പിലാത്തോസ്സുകള്‍ തീന്‍മേശയ്ക്കരുകില്‍
ക്രൂശിതന്റെ ചോരയ്ക്ക് വിലപേശുന്നതു
ദൃശ്യബോധത്തിന്റെ ഘനമാപിനിയില്‍
അളക്കാന്‍ കഴിയാത്തത്
എന്റെ പിഴവായി കരുതരുത്.
ഒരിയ്ക്കല്‍ ചരിത്രപാഠങ്ങളില്‍
ഇവയുടെ മുറിപ്പാടുകള്‍ കണ്ണുനനയ്ക്കും.

ഇരുപാടും നില്‍ക്കുന്ന തസ്ക്കരര്‍ 
ചിരിച്ചാര്‍ക്കുന്നത്‌ തിരമുറിയാത്ത
തീട്ടൂരങ്ങള്‍ തന്‍ പിണിപ്പാട്ടുപോല്‍
പ്രജ്ഞയില്‍ വിഷവര്‍ഷഭരിതം.
ആരാണ് നിന്റെ വചനങ്ങളില്‍
അസ്വസ്ഥതയുടെ നിഴല്‍
ചികഞ്ഞെടുത്തത്?

ഇഷ്ടമല്ലാത്തച്ചിയാകാന്‍
ഇഷ്ടമായതിനാല്‍
ഇരവില്‍ നീണ്ടുവരുന്ന വാള്‍മുനകള്‍
ഇരയ്ക്ക് കാതോര്‍ക്കുന്നത്
കാഴ്ചപ്പുറങ്ങളില്‍ തെളിയുന്നു.
അതുകൊണ്ടാണല്ലോ നിന്റെ
അനുധാവകര്‍ കുറഞ്ഞതും
ജൂതജന്മങ്ങള്‍ സൂകരപ്രസ്സവം നടത്തി
കാനേഷുമാരി പെരുക്കുന്നതും.

തേഞ്ഞുപോയ വാക്കുകളുടെ
പുനര്ജ്ജന്മത്തില്‍ തെളിഞ്ഞത്
അനുമോദനച്ചാപിള്ളകളുടെ
രസ്സായനക്കൂട്ടുകള്‍ മാത്രം.
അതിനുള്ളിലെവിടെയോ
ഒരു നേര്‍ത്ത തേങ്ങല്‍
കുടുങ്ങി ..പിടഞ്ഞു..
ശ്വാസം കിട്ടാതെ.....
==========================19-09-2011

Wednesday, August 10, 2011

അവസാന വണ്ടി

അവസാന വണ്ടി

മകനെ,
ഈ ചിത്രത്തിന്‍റെ
വ്യാകരണത്തില്‍
പിശകുണ്ടെന്നു 
നീ പറയുന്നു.
നിനക്ക് വിശപ്പിന്റെ
വ്യാകരണം അറിയില്ല
കാരണം നീ പിറന്നത്‌
എന്റെ മകനായിട്ടാണ്,

പക്ഷെ എന്റെയച്ഛനു
സ്നേഹത്തിന്റെ
പട്ടിണിയില്ലായിരുന്നു
ആഴക്കടലിലെ മുത്തുകള്‍പോലെ
അനുഭവക്കുടുക്കകള്‍
ബാക്കിപത്രശേഷിപ്പായി
എന്നിലേയ്ക്ക് പകര്‍ന്നതിനാലാവാം
അക്കാലത്ത് വൃദ്ധസദനങ്ങള്‍
മുളയ്ക്കാതിരുന്നത്‌.
നിലവിളക്ക് തെളിയുന്നപൂമുഖത്ത്
ഹരിനാമാകീര്‍ത്തനംപോലെ
പഴംകഥകള്‍ ഒഴുകിപ്പരന്നതിനാലാവാം
എന്റെ ചിന്തകളില്‍
ഒരു ഗന്ധര്‍വ സാന്നിധ്യംപോലെ
അച്ഛനിപ്പോഴും കുടിയിരിപ്പതു.

നീ,എപ്പോഴെങ്കിലും
എന്റെ ചിത്രങ്ങളെ തൊടുമ്പോള്‍
കയ്യില്‍ ചോരമണക്കും.
അത് വരച്ചത്
ഹൃദയത്തില്‍ നിന്നാണ് .
പക്ഷെ നീയോ..?
വരയ്ക്കുവാനൊരു
ചിത്രത്തരിമ്പില്ലാതെ
നീലാകാശത്തിലൂടെ
പണക്കഴുകനായി
പറക്കുകയാണിപ്പോള്‍.
പറന്നിറങ്ങാനുള്ള  ചില്ല
വേനല്‍ കവര്‍ന്നത്
തിമിരക്കാഴ്ച്ചയുടെ
വട്ടത്തിനുമപ്പുറം
നിറമറ്റ മുറിവുകളായി
ഗ്രഹണസമയത്തെ
കിളികളെപ്പോല്‍
പറന്നകലുകയല്ലേ.

എന്റെ പകലുകളിലിപ്പോള്‍
പുകമഞ്ഞു പടര്‍ന്നിരിയ്ക്കുന്നു.
കാഴ്ച്ചയുടെ തരംഗദൈര്‍ഘ്യം
ഭൂതകാലത്തിലെയ്ക്ക്
മാത്രം തുറക്കുന്ന ജാലകമല്ല.
അത് വര്‍ത്തമാനത്തിന്റെ
സന്ദേശം കൂടിയാണ്.
അതിനാല്‍, നിന്റെ വരകള്‍ക്ക്
ജന്മം നല്‍കാന്‍ 
ഈ മഷിപ്പാത്രം നിറച്ചു 
ഞാന്‍ കാത്തിരിക്കുകയാണ്
അവസ്സാനത്തെ വണ്ടിയും
എന്നിലേയ്ക്കെത്തും വരെ... 
============================CNKumar

Tuesday, August 2, 2011

സ്മാര്‍ത്തവചനങ്ങള്‍

സ്മാര്‍ത്തവചനങ്ങള്‍

നിങ്ങളുടെ
വിധിവാചകം
തലക്കുമീതെ
തൂങ്ങിയാടുന്ന
ഡിമോക്ലസ്സിന്റെ
വാളാണെന്ന്
വീമ്പിളക്കുമ്പോഴും
എന്റെ ചിരി
നിങ്ങള്‍ കാണാതെപോയി.
ഭ്രഷ്ടനാക്കപ്പെട്ടവന്റെ
ചിരിയില്‍ നിങ്ങളുടെ
ചതി വായിച്ചെടുക്കാം.

എത്ര പേരുടെ
കുറ്റപത്രം നിങ്ങള്‍
വായിക്കും.....
കാക്കത്തൊള്ളായിരമോ ...?
സിംഹാസനങ്ങള്‍
ആടിയുലഞ്ഞത്
ഭൂമികുലുങ്ങിയതുകൊണ്ടല്ല,
തിരസ്കൃതന്റെ
നിശ്വാസത്താലാണെന്നത്
ചരിത്രപാഠം.

ഈ വഴികളും പുഴകളും
ഒരിയ്ക്കലും നിലയ്ക്കില്ല,
എന്റെ ചിന്തയും.
നിങ്ങളുടെ സ്വാര്‍ത്ഥത
എനിയ്ക്കജീര്‍ണമായി
അതുകൊണ്ടാണല്ലോ
പടിപ്പുരയ്ക്കു പുറത്തേയ്ക്ക്
എന്റെ കാല്‍പ്പെട്ടിയും
കിടക്കയും വലിച്ചെറിഞ്ഞത്.

നിങ്ങള്‍,
കൂലിപ്പണിയ്ക്കാരന്റെ
ചില്ലികള്‍ കൊണ്ട്
വെള്ളിക്കരണ്ടി തീര്‍ക്കുമ്പോള്‍
ഞാന്‍,
അവന്റെ  തീപുകയാത്ത
അടുപ്പുകളില്‍ പട്ടിണി
പതിയിരിയ്ക്കുന്നതുകണ്ട്
മനം നൊന്തു പ്രാകുന്ന
കുട്ടികള്‍ക്കും
അമ്മമാര്‍ക്കുമരികിലൂടെ
നടക്കുകയായിരുന്നൂ.

എനിയ്ക്കു പ്രീയപ്പെട്ടതൊക്കെയും
ഉപേക്ഷിച്ചത്
വര്‍ഗ്ഗരഹിതമണിമന്ദിരങ്ങള്‍
പടുക്കുവാനല്ലേ.
വിശന്നു മരിച്ച മകന്റെ
ശവദാഹത്തിനു
ശ്മശാനക്കൂലിയ്ക്കായി
പകച്ചോടുമ്പോഴും 
നിങ്ങളുടെ ചുണ്ടുകളില്‍
മുഴങ്ങിയത്
എനിയ്ക്കെതിയുള്ള
ശകാരവചനങ്ങള്‍.

ഇത് ഗ്രഹണസമയത്തുള്ള 
വെളിച്ചക്കുറവുമാത്രം,
മനവും മാനവും
തെളിയുന്ന പകല്‍പ്പൂരങ്ങള്‍
നിങ്ങളുടെ കാഴ്ചകള്‍ക്കുപുറത്തു
തിരനോട്ടമാടുന്നത്
നിഷ്ക്കാസ്സിതന്റെ
ചിരികളായാണ്.

ഇപ്പോള്‍,
തീട്ടൂരങ്ങള്‍ പൊട്ടിച്ചെറിയുന്ന
പോര്‍ വചസ്സുകള്‍
മുഴങ്ങുന്നത്
എവിടെയാണ്..?
============================02-08-2011




















Sunday, July 17, 2011

അന്തിമം

അന്തിമം

ഈ തെരുവില്‍നിന്നും
ഇനിയെപ്പോഴാണ്‌
പാതി വെന്തശവങ്ങള്‍
പടനയിച്ചെത്തുന്നത്?
കാറ്റിനും മരംകോച്ചുന്ന
തണുപ്പിനും മീതെ
ആരുടെയൊക്കെ  തേങ്ങലുകള്‍.

ഞാനിപ്പോഴും
വീണക്കമ്പികളില്‍
വിരലോടിച്ചു
രസിക്കുന്ന നീറോയെപ്പോലെ
ശീതീകരിച്ച മുറിയുടെ
സുഖംനുകര്‍ന്നു,
കണ്ണും കാതും താഴിട്ടു
ലഹരി നുണയുകയല്ലോ.
വാതായനങ്ങള്‍ കൊട്ടിയടച്ചത്
ദീനരോദനങ്ങള്‍
ആലോസ്സരപ്പെടുത്താതിരിയ്ക്കാന്‍,
ചെവിയ്ക്കുള്ളില്‍ ഒരു മൂളല്‍
മുമ്പൊരിയ്ക്കലും കേള്‍ക്കാത്തത്.
എപ്പോഴും  ചിരിയ്ക്കാറുള്ള
ആ പെണ്‍കൊടി
പടിയ്ക്കലിന്നെന്തേ വന്നില്ല ?
ഇന്നലെ ചിതറിത്തെറിച്ച
മനുഷ്യരില്‍ അവളും...?

ആരൊക്കെയാണ്
വിഷുക്കാലം പോലെ
പടക്കം പൊട്ടിച്ചു കളിക്കുന്നത്?
എന്റെ ആലസ്യം
ഒരു പഴുതായിരുന്നോ?
വൈകിയുണരുന്ന ശീലം
പണ്ടേ എനിയ്ക്ക് സ്വന്തം.

ഈ പുലര്‍കാലം
നല്‍കുന്ന സന്ദേശം
വായിച്ചെടുക്കാന്‍
ഒരു കണ്ണട
ഇനിയെങ്കിലും
അണിയാതിരുന്നാല്‍
ഒരു ഭീഷണി
എനിയ്ക്കുനേരെ വരും.
അതിനു മുമ്പ്,
ഇരുണ്ടമുറിയുടെ
നെടുവീര്‍പ്പില്‍നിന്നു
പകല്‍ വെളിച്ചത്തിലേയ്ക്കു
ഒരു തീര്‍ഥാടനം
അത് മാത്രമാണ്
അന്തിമമായാത് ........
=========================== CNKumar

Thursday, July 7, 2011

ചെരുപ്പ്

ചെരുപ്പ്

നീ,
അലങ്കാരമായിട്ടാണെന്നെ
കൂട്ടിയതെങ്കിലും
പലപ്പോഴും ഞാനതില്‍ 
ലജ്ജിച്ചിരുന്നു.
കാരണം,
നിന്റെ പൊങ്ങച്ചങ്ങള്‍
എന്നെക്കുറിച്ചായിരുന്നല്ലോ.
നിന്നെച്ചുമക്കുമ്പോഴും
എന്റെ സ്നേഹത്തെ
നീയറിഞ്ഞില്ല.

നിന്റെ നിഴല്‍യുദ്ധങ്ങളില്‍
എന്നെ ആയുധമാക്കി.
എന്റെ സാമീപ്യം
നീയൊരു കരുതലാക്കി,
കാലപ്രവാഹങ്ങളില്‍
ഞാനും  നീയും
ഇരുവഴികളായിപ്പിരിഞ്ഞു
നീയകത്തും
ഞാന്‍ പുറത്തും
അങ്ങനെ നമ്മള്‍
കാളിയും ദാസ്സനുമായി.

ഇപ്പോള്‍,
ഞാനീ ചവിട്ടുപടിയിലെ
തേഞ്ഞു പഴകിയ
ഓര്‍മ്മകളില്‍
ജീവിതം തള്ളി നീക്കുന്നു,
നീയോ; സ്വപ്നങ്ങളുടെ
സ്വര്‍ണ്ണമറയില്‍
പൊരുന്നയിരിക്കുന്നു
ഒരിയ്ക്കലും വിരിയാത്ത
നിന്റെ കിനാവുകള്‍
എന്റെ ചിന്തകള്‍ക്കും
യാത്രാമൊഴികള്‍ക്കും
കാതയയ്ക്കാതെ.

നാട്ടിടവഴികളിലെ
നേര്‍ത്തമൌനങ്ങളില്‍
ആരാധനയ്ക്ക് പോകുന്ന
കുഞ്ഞുറുമ്പുകള്‍
വരിയിട്ടുവന്നെന്റെ
നനഞ്ഞ നെഞ്ചില്‍
ചേക്കേറുന്നത്
നിശ്ശബ്ദമായെങ്കിലും
ഞാനിഷ്ടപ്പെടുന്നു,
കാരണം
അവയെന്റെ സൗഹൃദം
കൊതിക്കുന്നു.

ഞാനാര്‍ക്കാണ് 
രക്ഷകനാകേണ്ടത് ?
ഈ ചോദ്യത്തിന്റെ
ഉത്തരമാണിപ്പോഴും
എന്റെ ഗവേഷണവിഷയം
അന്തിമങ്ങൂഴത്തില്‍
ഊരിയെറിഞ്ഞ
എന്റെ സൗഹൃദം
നീയെപ്പോഴാനു തിരിച്ചണിയുക. 
അതുവരേക്കും
തണുത്തുറഞ്ഞ മഞ്ഞില്‍
ശാപശിലപോലെ
ഞാന്‍ തനിയെ
വിറച്ചു,
വിറങ്ങലിച്ചു.......
=======================CNKumar.

 




   

Sunday, July 3, 2011

ഒറ്റ

ഒറ്റ

കൂട്ടുകാരാ,
നിന്റെ ചിത്രങ്ങളില്‍
ചോരയുടെ ചൂര്
എങ്ങനെയാണ് നിറച്ചത്?

ചിതറിപ്പോകുന്ന
കാഴ്ചവട്ടങ്ങള്‍ക്ക്
സൂര്യ താപം,
നീയിനിയും
നടക്കാന്‍ തുടങ്ങിയില്ലേ?
കോടമഞ്ഞെന്നു നിനച്ചത്
പുകമഞ്ഞായിരുന്നു.

ഈ നിരത്തുകളില്‍
ചതഞ്ഞരഞ്ഞത്
നെയ്തൊരുക്കിയ സ്വപ്നങ്ങള്‍ തന്‍
ശവമഞ്ചമല്ലേ?
കാഴ്ച്ചത്തീവണ്ടിയില്‍
കടംകൊണ്ട ജീവിതത്തിന്‍
തിക്കും തിരക്കും
ഒരു പക്ഷെ,
നിന്റെ നെഞ്ചിലേയ്ക്കടുക്കുന്ന
ചൂളം വിളിയാകാം മുഴങ്ങിയത്.

ഈ തീരത്തെ വിജനതയില്‍
സംവദിച്ചത്
കാറ്റ്  പരതുന്നതും
കടല്‍ ചോദിച്ചതുമായ
നിണച്ചാലുകളോടല്ലേ ?

നിന്റെ നരച്ച താടിയില്‍
മുങ്ങാംകുഴിയിടുന്ന
പരിഭവച്ചിന്തുകള്‍ക്ക്
ഭാര്യയുടെ മുഖച്ഛായ.

ഇപ്പോഴും ഒരു കണ്ണട
നീയണിഞ്ഞിരിക്കുന്നു.
അതിലൂടെ നിന്നെയും
എന്നെയും  വായിച്ചെടുക്കാന്‍
ഒരു ശ്രമം
അതല്ലേയീ ചിത്രപ്പൊരുള്‍.
ഞാനിപ്പോള്‍ നിന്നില്‍നിന്നും
വളരെയകലെയാണ്.
നീയൊറ്റ മാത്രം.
തികച്ചും......
==============================CNKumar


  

Friday, July 1, 2011

ചാരുകസ്സാല

ചാരുകസ്സാല

ചാരുകസ്സാലയില്‍
ഒരു പൂച്ച
ചുരുണ്ടുകൂടിയുറങ്ങുന്നു,
എപ്പോഴും
ചെളിയുറഞ്ഞ കസ്സാല
ആത്മവിശ്വാസത്തിന്റെ
അവസാനവാക്കായിരുന്നു.
മഴയുള്ള ദിനങ്ങളില്‍
പൂച്ചയെപ്പോലെ ഞാനും.
എന്റെ ചിന്തകളില്‍
ആരാണ് വിഷം വിതച്ചത്?

വീട്ടു പാഠം ചെയ്യാത്ത
അലസ്സനായ കുട്ടിയെപ്പോലെ
എന്റെയുള്ളിലും പൂച്ച
കണ്ണടച്ചു കിടപ്പാണ്.

എലികള്‍ സുഹൃത്തുക്കളായി
സ്വപ്നങ്ങള്‍ കരണ്ട് കരണ്ട്
കണ്ടും കാണാതെയും
മസ്തിഷ്കത്തില്‍
മാളമുണ്ടാക്കുയും
രാപ്പര്‍ക്കുകയും,
ചിലപ്പോള്‍ 
ദേശാടനത്തിനുപോവുകയും
ചെയ്തിരുന്നു.

അപ്പോള്‍ പൂച്ച,
അകത്തളങ്ങളില്‍
ഏകാധിപത്യം
നടത്തുകയും
കസ്സാല വിട്ടു
കണ്ണിലൂടെയെന്‍
കാമ കാമാനകളെ
കുടിയിരുത്ത്കയും
പിന്നെയെപ്പോഴോ
എന്നിലുല്‍പ്രേഷയാവുകയും
എലികളിലേക്ക്
കൂടുമാറുകയുംചെയ്തു.

ഒടുവില്‍,
ആ ചാരുകസ്സാലയെന്റെ
ആജന്മശത്രുവാവുകയും
പേറ്റുനോവറിയാത്ത
കവിയിലേക്ക്‌
കൂടണയുകയും
ഞാന്‍,
അക്ഷരപ്പുരയിലേക്ക്
മുങ്ങുകയുമായിരുന്നു.
=====================CNKumar






പകല്‍വീട്

പകല്‍വീട്

ഈ തടവറ
ആരുടെ മനസ്സിലാണ്
പകല്‍വീടായത്?
ഞാനിപ്പോള്‍
കുറ്റവാളിയെപ്പോല്‍  ‍
വിചാരണയും കാത്തു
നീണ്ടു പോകുന്ന
റെയില്‍പ്പാളത്തിലേക്ക്
ഓടുകയാണല്ലോ.

നിധികളായിക്കരുതിയ
കുട്ടികള്‍ക്കും,
പട്ടിണിയിലും
കൂട്ടായുണ്ടായിരുന്ന,
സ്നേഹത്തിന്റെ
ഓഹരി  വാങ്ങിപ്പിരിഞ്ഞ,
കെട്ടുതാലിക്കും
ഈ ചുവരെഴുത്തുകള്‍
കാണുവാനാകേണ്ടതല്ലേ?

ഈദുരിതസായാഹ്നം
കരുതിവച്ച,
എന്റേതെന്നു ഞാനും
നിന്റെതെന്നു നീയും
പറയുന്ന കുട്ടികള്‍,
വര്‍ത്തമാനത്തിന്റെ
പടവുകള്‍ കയറുന്നത്
ഞാന്‍ പടുത്ത
നിലപാട് തറയിലൂടെ.
എന്റെ സിരകളില്‍
നീറിയൊഴുകുന്നത്,
നിങ്ങളുടെ പരിഹാസം
കലര്‍ന്ന വെറുപ്പ്‌.

ഈ മരം ചാഞ്ഞു തന്നെ;
ഓടിക്കയറിവര്‍,
ചുവടുറപ്പിച്ചതും
തണലേറ്റതും
ഇതിനു താഴെ.
എല്ലാരുമിപ്പോള്‍
യാത്രയിലാണ്
ഞാന്‍ മാത്രം
ഇവിടെ
തീര്‍ത്തും
തനിച്ചു...........
=======================CNKumar

Tuesday, June 28, 2011

ഏകലവ്യന്‍

ഏകലവ്യന്‍

ഒരു നിഷാദനലറുന്നു,
മനസ്സിന്റെ കോലായില്‍ നി-
ന്നൊരു നിഷാദനലറുന്നു.
മണിച്ചെപ്പ്‌ തുറന്നൂ,സ്മരണകള്‍,
മുത്തശ്ശിക്കഥകളുടെ ചെല്ലം തുറന്നൂ
നീട്ടിയ കാലുമായുമ്മറത്തിണ്ണയിലിരുന്നൂ.

രാമന്റെ യുദ്ധവും
അര്‍ജ്ജുനപുത്രനും
കര്‍ണ്ണനും ദ്രോണനുമെന്‍
 നിദ്രയെ മാടിവിളിയ്ക്കെ;
ഹൃദയാരണ്യമദ്ധ്യത്തില്‍ നിന്നൊരു
കാട്ടാളപുത്രന്റെ ശബ്ദമുയരുന്നു.

ആയിരംകൂരമ്പുകൊണ്ട്
കിരാതീയ വെട്ടനായ് ഞെട്ടിവിറയ്ക്കെ;
വിരലുമുറിയ്ക്കുവാനായിരം
ദ്രോണന്മാര്‍ ചതിയില്‍ 
ഗുരു ഭക്തി ചേര്‍ക്കേ;
ഞാനുമെന്നേകലവ്യനും
സ്വപ്നാടകരായി,
സഹയാത്രികരായി
രാവുകള്‍, നിദ്രകള്‍,
നാഴികയേറെനടന്നു.

വിരലറ്റമോഹവും
ഹൃത്തിന്റെയേട്ടില്‍ കുറിച്ചിട്ട
ചതിയുടെ മായാത്ത ചിത്രവും
സ്വായത്തമാക്കിയ
വിദ്യയുടെ വ്യഗ്രത,
തീരാത്തപസ്യയായ്
പിന്നിട്ട പാതകള്‍,
കല്ലുകള്‍, മുള്ളുകള്‍,
പേറിയ ദുഃഖചുവടുകളൊക്കെയും
ചേങ്ങലമുട്ടവേ;
ഒരു നിഷാദനലറുന്നു,
പകയുടെ ചുടുനാമ്പുകളുയരുന്നു

അറിവാമാഗ്നി പകരുവാ-
നക്ഷരക്കൂട്ടങ്ങള്‍ 
തേടിഞാന്‍
പല വാതിലുകളില്‍ മുട്ടി.
ഒന്നും തുറന്നില്ല
ഒരുവരും കേട്ടില്ല,
അന്ധകാരത്തിന്റെ
കോട്ടകള്‍ മാത്രമെനിയ്ക്കായ്‌
തുറന്നിട്ടു കാലം.
ഉള്‍ക്കടമായോരഭിലാഷവും
പേറി എത്രനാളെത്രനാള്‍,
ജീവിതക്ഷേത്രപ്പടിപ്പുരവാതിലില്‍
കാത്തു ഞാന്‍ നിന്നു.
ദ്രോണനെന്‍ ഗുരുവല്ല;
എന്‍ ഗുരു, കാട്ടിലെ പ്രതിമയ്ക്ക്
ജീവന്‍ പകര്‍ന്ന ശില്‍പ്പി,
അല്ല കലയുടെ ചൈതന്യമത്രേ!
ഹേദ്രോണാ; വരുന്നു
പ്രതികാരവിജ്രുഭിതന്‍ ഞാന്‍ .
എവിടെ നീ ,ഏതു സിംഹാസന
തണലിലൊളിച്ചു.
ഒരു നിഷാദനലറുന്നു,
ഒരു സത്യത്തിന്‍
മാറ്റൊലി മുഴങ്ങുന്നു.
========================04 -04 -1987 

Monday, June 27, 2011

പെരുക്കപ്പട്ടിക

പെരുക്കപ്പട്ടിക 
റേഷന്‍ കടയില്‍ നിന്നും
നീണ്ടു വരുന്ന 
പെരുക്കപ്പട്ടിക പോല്‍ 
എന്നിലൂടെ വളര്‍ന്നു,
നിന്നിലേയ്ക്കും 
കുഞ്ഞുങ്ങളിലേയ്ക്കും
ഊളിയിട്ടിറങ്ങുന്ന
അരിപ്പുഴുക്കള്‍,
എന്നുമുതല്‍ക്കാണ്
ജീവിതത്തെ
രേഖയ്ക്കടിയിലേയ്ക്ക്
തള്ളിയിട്ടത്‌?
ഇലത്തുമ്പില്‍
ബലിക്കറുക വച്ച്
പടിയിറങ്ങിപ്പോയത്
സ്വപ്നങ്ങളല്ലേ?
അവരെന്താണിപ്പോഴും
നനഞ്ഞനെറ്റിയിലെ
ഭസ്മക്കുറി പോല്‍
വെളുക്കെചിരിച്ചു
തീണ്ടാപ്പാടകലെ നിന്ന്
മോഹിപ്പിയ്ക്കുന്നത്?
ഈ തീരത്ത്‌ 
തോണിയടുപ്പിക്കാതെ
മറുകരയ്ക്ക്‌
പോവതെങ്ങനെ?
ഇപ്പോള്‍
എല്ലാം
കുറിച്ചുവെയ്ക്കുന്ന
റേഷന്‍ കാര്‍ഡു 
മണ്ണെണ്ണ നനഞ്ഞിട്ടില്ല,
നാമിപ്പോഴും
ഒരേ വരിയില്‍
കാത്തിരിയ്ക്കുന്ന
അക്ഷരം പോലെ
മുന്നോട്ടു നീങ്ങാനാവാതെ
എത്രനാള്‍?
അവര്‍ പറഞ്ഞതല്ലേ
ഉച്ചയൂണിനു മുമ്പേ
വരുമെന്ന്.......
ഇപ്പോള്‍
ഏകാദശി നോറ്റപോലെ
നീയും ഞാനും കുട്ടികളും.
=====================CNKumar 
  
  

Sunday, June 26, 2011

രോഷകാണ്ഡം

രോഷകാണ്ഡം 

കാറ്റുകാണാച്ചുരമൊന്നില്‍
കാറ് കൂടാനിലമൊന്നില്‍
കരളുരുക്കിയ കവിതയുമായ്
കിളിയിരിയ്ക്കുന്നു.
കിളിപ്പെണ്ണിന്‍ കുരലിലേതോ
ഗദ്ഗദങ്ങള്‍ പിടയുന്നു,
ശ്ലോകമായി,നാദരൂപ
ധാരയായി മുന്നിലെത്തുന്നു.
മഞ്ഞണിഞ്ഞ മാമലകള്‍
പൊന്നുപൂക്കും താഴ്വരകള്‍
കുന്നുകേറി മറഞ്ഞുപോകും
കുംഭമാസ നിലാവലകള്‍.
കാത്തിരുന്നു മടുത്തുവോ നീ,
കാഴ്ച കണ്ടു വെറുത്തുവോ?

സ്നേഹസാരം മൊഴിയുന്ന
രാഗലോല വിപഞ്ചികയില്‍
രാക്കിളിയുടെ തേങ്ങലായി
രാത്രി നില്‍ക്കുന്നു.
തിറയാട്ടത്തറയിലെതോ 
കുടമണികള്‍ കലമ്പുന്നു,
കോമരങ്ങളുറഞ്ഞു തുള്ളി
കുരുതിതര്‍പ്പണമാടുന്നു.
വരിക, നീയെന്‍ കിളിമകളേ,
മൊഴിപകര്‍ത്തുക; പാട്ടിന്റെ
വരിശയാലീ നിദ്രമാറ്റുക
സ്വസ്ഥതയ്ക്കൊരു ശീലുതീര്‍ക്കുക.

ആറ്റുവഞ്ചികള്‍ പൂത്തിടുന്ന
നാളിലല്ലേ നമുക്കാതിര,
തിമിലമദ്ദളമിടിയ്ക്കയും
ചേര്‍ന്ന് പാടും വേളയല്ലേ -
യുത്സവത്തിന്‍ തിമിതിമര്‍പ്പ്.

കാറ്റുകാണാച്ചുരമൊന്നില്‍
കാറ് കൂടാനിലമൊന്നില്‍
കൂടു കൂട്ടിയിരുന്നീടാന്‍
നീപോരും ദിനമേതു?
വേദനകള്‍ വിതച്ചുനീ
കൊയ്തെടുത്തൂ നൂറുമേനി
രാവുറങ്ങാതീരമൊന്നില്‍
കാത്തിരിക്കുവതാരെ നീ?
കാഴ്ച മങ്ങിയ പുലരിയില്‍
ഓര്‍ത്തിരിക്കുവതെന്തു നീ?
കാവിലേതോ പുള്ളുവന്റെ പട്ടിണിപ്പാട്ടു,
പാട്ടിലെതോ പൈതലിന്റെ മുറവിളിക്കൂട്ടു.
കരള്‍ തുളഞ്ഞു തുളഞ്ഞു കേറും
കണ്ണുനീരിന്‍ കുത്തൊഴുക്ക്
ഭീതിതമാം കണ്ണുകള്‍ക്ക്‌
ബോംബുതിര്‍ക്കും ലാത്തിരിപ്പൂ.
കാത്തിരുന്നു മടുത്തുവോ നീ?
കാഴ്ചകണ്ടു വെറുത്തുവോ?

ബോധിവൃക്ഷത്തറയില്‍ ഗൌതമ-
ബുദ്ധമൂര്‍ത്തിയുടഞ്ഞ ചീളുകള്‍,
ചിന്തകള്‍ക്കവിരാമമിട്ടു
പറന്നു പോയൊരു പക്ഷിതന്‍
ചങ്കുപൊട്ടിയ  ചുടുനിണത്തില്‍
ചടുലനൃത്തം തിമിര്‍ക്കുന്നു
പുതിയ തെയ്യങ്ങള്‍....
തെരുവില്‍ വീണു ചത്ത പെണ്ണിന്‍
മുലകുടിക്കും പൈതലിന്‍,
വയറുന്തി വരണ്ട ചിത്രം
തീന്മുറിയിലെ ചില്ലുകൂട്ടി-
ലലംകൃതമായ്,ചോദ്യമായി,
ചിരിയായി,ചിതലരിച്ചൊരു
രാജശാസ്സന വൈകൃതമായ്,
പല്ലിളിച്ചും,പറയടിച്ചും,രഥമുരുട്ടി-
ക്കൊലവിളിച്ചും മഥിക്കുമ്പോള്‍,
പൊല്‍ചിലമ്പു  വലിച്ചെറിഞ്ഞൊരു 
കണ്ണകിയുടെ കണ്ണിലെരിയും
രോഷമായി,കുരുക്ഷേത്രക്കബന്ധങ്ങള്‍
കണ്ടുനിലക്കുമൊരമ്മ തന്‍
നെഞ്ചുറന്നൊരു ശാപമായി,
ശക്തിയായി, സംഹാരക്കൊടുംകാറ്റായ്
ആഞ്ഞു വീശും ദിനമേതു?
ആടിമാസക്കരിമേഘം
പോയൊഴിയും വേളയേത്?
 =============================12 -10 -1993


ഇവിടെ ക്ലിക്കിയാല്‍ കവിത കേള്‍ക്കാം https://soundcloud.com/cnkumar/roshakaantam



മുളവന എന്‍ എസ് മണിയുടെ രചന 

28-3-2013ഇല്‍ എഫ് ബിയില്‍ നിന്നും കിട്ടിയ ചിത്രം 

Monday, June 20, 2011

നിര്‍വ്വചനങ്ങള്‍

നിര്‍വ്വചനങ്ങള്‍

പ്രണയമഴ
നനയുന്ന കൂട്ടുകാരാ
നിന്‍ ഹൃദയകവാടം
മലര്‍ക്കെത്തുറക്കുക.........
പ്രണയമൊരു മോര്‍ഫിന്‍
കിടക്കയല്ലെന്ന പൊരുള്‍
പകല്‍വെളിച്ചത്തില്‍  നീ
വായിച്ചറിയുക........

പ്രണയം,
ജാമിതീയത്തിന്നതിരുകള്‍
ഭേദിച്ചൊഴുകും മഹാനദി.
ശബ്ദ വീചികള്‍ക്കപ്പുറം
നീണ്ടുപോകുന്നൊരു നേര്‍രേഖ,
കേവലബിന്ദുവിനു ചുറ്റും
പ്രദക്ഷിണം വയ്ക്കുന്ന
തീര്‍ത്ഥാടകയല്ല,
ജനിമൃതിയ്ക്കുള്ളിലൊതുങ്ങി-
യടിയുന്ന രേഖാംശം.

പ്രണയം,
വേനലും വര്‍ഷവും
വേഷപ്പകര്‍ച്ചകളാടി-
പ്പൊലിക്കുന്ന വേദിയില്‍
സഹാചാരികളായി
നിത്യം പരസ്പരം
താങ്ങായ് തണലായൊ-
ന്നിച്ചുപോകുമൊരു
പാതയുടെയനന്തത.

പ്രണയം,
ഒരു തീര്‍ത്ഥാടനത്തി-
ന്നൊടുവിലെ ശാന്തത.
കലിതുള്ളിയെത്തുന്ന
കാലവര്‍ഷത്തിന്നിടവേള.
താളമായിഴചേര്‍ന്നിണക്കിയ
ദാരുശില്പത്തിന്‍ സ്നിഗ്ദ്ധത.

പ്രണയം,
പുലര്‍കാലരശ്മിയില്‍
നീന്തിത്തുടിക്കുന്ന തുമ്പിപോള്‍,
താമരനൂലുപോല്‍ ജന്മാന്തരങ്ങളില്‍,
പ്രാലേയലേപനംപോല്‍
ജീവന്റെയുഷ്ണശൈലങ്ങളില്‍
ദേശാടനപക്ഷിയായെത്തിടും
പ്രഭാഭരിത സൗഹൃദം.

പ്രണയം,
നിര്‍വ്വചനത്തിന്നാലവിട്ടകലേയ്ക്ക്
പായുമൊരു ചെമ്പന്‍കുതിരപോല്‍,
നിത്യവും  മുറ്റത്തെമുല്ലയില്‍ വന്നിരു- 
ന്നോരോപരിഭവച്ചില്ലിയെറിഞ്ഞുപോം
കരിയിലക്കുരുവിപോല്‍,‍  
വെളിച്ചം കടംകൊണ്ടനുയാത്രചെയ്യും
നീളന്‍നിഴലുപോല്‍,
മനസ്സിന്നഷ്ടദിക്കിലും
കാണാതെ കണ്ടും പരസ്പരം
കൈകോര്‍ത്തിണങ്ങിയും
തെല്ലിട തമ്മില്‍ പിണങ്ങിയും
കുറുകുന്ന വെള്ളരി പ്രാവുക-
ലന്തിചേക്കേറുന്നൊരഭയനീഡം.
 
പ്രണയമഴ
നനയുന്ന കൂട്ടുകാരാ
നിന്‍ ഹൃദയകവാടം
മലര്‍ക്കെത്തുറക്കുക.........
======================= CNKumar

Friday, June 3, 2011

കാഴ്ചശീവേലി

കാഴ്ചശീവേലി 
 
കാഴ്ചശീവേലിയ്ക്കു നേരമായി
നേരറിഞ്ഞോരെന്റെ കാണിക്ക കൂടി
സ്വീകരിച്ചീടുക....
ദുഃഖം കടഞ്ഞു കരിഞ്ഞ മനസുമാ-
യമ്മയേതോ ദിങ്‌മുഖത്തിങ്കല്‍ മൂര്‍ച്ചിയ്ക്കവേ;
ആരാണിന്നലെ മുള്‍മുന കൊണ്ടെന്‍
നെഞ്ചകം കീറിമുറിച്ചത്?
ആരാണിന്നലെയെന്നയല്‍ വീടിനു
തീ കൊളുത്തിപ്പിന്നെ പൊട്ടിച്ചിരിച്ചത്?
ഇതൊരു തേര്‍ചക്രമാണെന്റെ യുണ്ണിയുടെ
തല തകര്‍ത്തീവഴി പോയത്?
 
വിധവയാം ജാനകി മിഥിലയിലേയ്ക്കു  മടങ്ങി
സരയുവില്‍,രാമന്റെ തലയറ്റതാരുടല്‍ വീര്‍ത്തു പൊങ്ങി.
ഒന്നല്ലൊരായിരം കഴുകുകള്‍ വട്ടമി-
ട്ടാര്‍ത്തു പറക്കുന്ന വിണ്ണില്‍ നിറയുന്നു
കാറുകള്‍; സീതാ ഹൃദയവും.
താമസാതീരത്തു വാല്മീകി നില്‍ക്കുന്നു
തിരികെ വാങ്ങീടുവാന്‍,
രാമായണവും രാമനെയും.
 
കാലം കണികളുമേറെയൊരുക്കി-
യിതിഹാസതാളുകളെഴുതി മറിയ്ക്കവേ;
തമ്മില്‍ കൊലവിളിച്ചെന്തിനെന്നറിയാതെ
ഹൃദയവും വെട്ടിപ്പകുത്തു പിരിഞ്ഞുപോം
ലവകുശന്മാരെ കണ്ടും മനം നൊന്തുകേഴും 
ധരയിതിലിത്തിരി നേരം  
മൃതി വന്നെത്തും വരേയ്ക്കുള്ള ദൂരം
സ്വസ്ഥതയിലാണി തറയ്ക്കുന്ന 
സംഭവക്കുരിശും ചുമന്നീ
മലമുകളെത്തി നാം നില്‍ക്കവേ;
സത്യമെന്നാണ് ക്രൂശിതമായാത്?
സ്നേഹമെന്നാണ് കള്ളമായ്ത്തീര്‍ന്നത്‌?
 
കത്തും മണല്‍ക്കാട്ടിലൊരു  ശവം
കാക്കകള്‍ കൊത്തുന്നു, പിറ്റേപ്പുലരിയി
ലറിയുന്നത,ന്ത്യപ്രവാചകന്‍,
അരുകിലൊരു കീറപ്പറു‍ദയു-
മുടഞ്ഞ വളകളുമുറുമാലുമുണ്ടായിരുന്നു പോല്‍.
അകലെയായിപ്പോഴും കേള്‍ക്കുന്നു
കാട്ടുചെന്നായ്ക്കളുടെയാര്‍പ്പുവിളികളു-
മാനന്ദഘോഷവു,മെല്ലാം തകര്‍ന്നൊരു
പെണ്ണിന്റെ തേങ്ങലും.
സപ്നങ്ങളൂഷരമാക്കുന്ന സന്തൂക്കുമേറ്റിയീ
നാട്ടുപാതയിലൂടെ വരുന്നവര്‍,
എരിയുന്ന കയ്യുകള്‍ കൊണ്ടീപ്പുരങ്ങള്‍ക്ക്
ചിതയുമൊരുക്കി മുന്നേറവേ;
ഏതഗ്നിശൈലമതാന്ധവിഷലാവ-
യൊഴുകിപ്പരന്നുവോ?
ഏതേതു കണ്‍കളില്‍ കാടത്ത-
മുരുകിയുയര്‍ന്നുവോ?
 
കവിയൊരാള്‍ കവലയില്‍ ഭ്രാന്തമായ്
സ്നേഹഗീതങ്ങള്‍ പാടിനില്‍ക്കുന്നു.
കലുഷ ഭൂമിയില്‍ മമത പൂത്തീടുവാന്‍,
കണിയൊരുക്കുവാന്‍, കാടകറ്റീടുവാന്‍.
ഏതു ദിക്കിലാണമ്മ നില്‍ക്കുന്നത്?
ഏതു ഹൃത്തിലാണമ്മയിരിപ്പത്?
കേട്ടുനിന്നു ചിരിപ്പൂ  പരിഷകള്‍,
കല്ലെറിയുന്ന പാപഹിമാലയര്‍. 
കൂട്ടിലാക്കീടുവാന്‍,കുരുതിയ്ക്കുഴിയുവാന്‍;
ചാരത്തു തോക്കുമായ് ഗാട്ടുകാര്‍ നില്‍ക്കവേ;
അമ്മേ...സ്വീകരിച്ചീടുക,ഈ സ്നേഹതനയന്റെ
ശീവേലി കൂടി.........
===================================== 04-05-1992

Wednesday, June 1, 2011

തറവാട്

തറവാട്

അമ്മേ, വിടതരിക,
വിടതരിക, പോകുന്നു ഞാനെന്‍
ദുഃഖം നിമജ്ജനം ചെയ്യുവാന്‍.
ഓര്‍മ്മകള്‍ ചേക്കേറി കൂടുകള്‍ കൂട്ടും
മനസ്സിന്റെ നീലച്ച മേട്ടില്‍
കത്തിപ്പടരുന്നയന്ധകാരത്തിന്റെ
ദര്‍ഭത്തലപ്പുകള്‍ കൊയ്തെടുത്തീടുവാന്‍
പോകുന്നു; അമ്മേ വിട തരിക.

പടുതിരി കത്തുന്ന ചങ്ങലവട്ടതന്‍
ചോട്ടിലിരുന്നെന്‍ മുത്തശ്ശി ചൊല്ലുന്നു,
ഉണ്ണീ, പിതൃക്കള്‍ക്കുദകങ്ങളൂട്ടുക,
കാവില്‍ നീ നൂറും പാലും നിവേദിക്ക,
നാഗവും ഭൂതവുമെന്നെയും നിന്നെയു-
(മിത്തറവാട്ടിലെ ജീര്‍ണിച്ച തൂണും തുരുമ്പും )
കാക്കുന്ന ദൈവങ്ങളല്ലേ......
ഉണ്ണീ, പോകരുതിന്നു നീ ,
മുത്തശ്ശി ചൊല്ലുന്നതൊന്നു കേള്‍ക്കു.

ജീര്‍ണസംസ്ക്കാരത്തിന്‍ മാറാപ്പു കെട്ടുകള്‍,
അന്ധവിശ്വാസത്തിന്‍ കാവിയുടുപ്പുകള്‍
ഭസ്മച്ചിരട്ടയും രുദ്രാക്ഷമാലയും
ദൂരത്തെറിഞ്ഞു ഞാന്‍ പോകുന്നു.

അസ്ഥിമാടങ്ങളില്‍ തിങ്ങിയുയരുന്ന
കുന്തിരിയ്ക്കത്തിന്റെ ധൂമവ്യൂഹങ്ങളില്‍
കനല്‍ കത്തിപ്പടരും നേരിപ്പോടിനുള്ളില്‍
കത്തിയമരുന്നു:വിന്നെന്‍ സ്മരണയില്‍
കൊത്തിവച്ചോരാ ഓര്‍മ്മക്കുറിപ്പുകള്‍
കത്തിയും താടിയും വച്ച രൂപങ്ങളെന്‍
ചിന്തയില്‍  കയ്യും കലാശവും കാട്ടുന്നു.
കുരുടന്റെ പുത്രരില്‍ മുമ്പനും ശകുനിയും
പല്ലും നഖങ്ങളും കാട്ടിയലറുന്ന രാവുകള്‍
വിളറി വെളുക്കും പുലരിയില്‍
കര്‍ണന്റെയാത്മാവിലുയരുന്ന
സാന്ദ്രമാം ദുഖവും തപ്തനിശ്വാസവും
കണ്ടു ഞാന്‍ പടികളിറങ്ങുന്നു; അമ്മേ വിടതരിക.

ഒന്നാം പുരയില്‍ നിലവറയ്ക്കുള്ളിലെന്‍
ജ്യേഷ്ടന്റെ മെല്ലിച്ച  രൂപവുമാര്‍ത്തനാദങ്ങളും
പൊട്ടിച്ചിരിക്കുന്ന ചങ്ങലക്കെട്ടുകള്‍,
പോയകാലത്തിന്റെ പൂണൂല്‍ക്കുരുക്കുകള്‍.
നീറിപ്പുകയും ചെരാതുകള്‍ ജ്യേഷ്ടന്റെ
രോഷം പുകയും മനസ്സിന്‍ശ്ചായകള്‍.

ഭൂതങ്ങളും സര്‍വ്വ നാഗങ്ങളും
കാവലിരിക്കുന്ന കാവില്‍,
വിലക്ക് കൊളുത്തി മടങ്ങവേ;
മൂര്‍ഖന്‍ കടിച്ചു മരിച്ചയോപ്പോളുടെ
നീലിച്ച രൂപമെന്‍ കണ്ണില്‍ തെളിയവെ,
ഞാനൊന്ന് ചോദിച്ചുകൊള്ളട്ടെ മത്തശ്ശീ;
നമ്മളെക്കാക്കുന്ന തറവാട്ടു ദൈവങ്ങളെ-
വിടെയൊളിച്ചു;അന്നെവിടെയൊളിച്ചു ?

ഇന്നില്ലയെന്‍  കൊച്ചു കവിളത്തൊരു
ചക്കരയുമ്മ നല്കുമെന്നോപ്പോള്‍
വരില്ലയൊരിയ്ക്കലും  കൊച്ചുമണ്‍-
വീടുവച്ചച്ഛനുമമ്മയും കളിക്കാന്‍.

കണ്ണീരുമൊത്തിക്കുടിക്കുന്ന രാവും
മാറാലകേറിയ ബാല്യസ്മരണയും
ഞാനെടുക്കുന്നുവെന്നമ്മേ;
പടിപ്പുര വാതിലില്‍ പുലരി വ-
ന്നെത്തിനോക്കുന്നോരീ വേളയില്‍,
അന്ധവിശ്വാസങ്ങള്‍ താണ്ഡവമാടും
തറവാട് വിട്ടു ഞാന്‍ പോകുന്നുവമ്മേ;
വിടതരിക, അമ്മേ വിടതരിക.
 ===========================13 -09 -1985


മേല്‍വിലാസം

  മേല്‍വിലാസം

കത്തുകള്‍ മരവിച്ച വര്‍ത്തമാനച്ചില്ലയില്‍
കത്തും മൊഴിയുമായ് കുഞ്ഞുകിളി ചോദിപ്പൂ,
പറയുകെനിയ്ക്കിനി, ഏതാണ് മേല്‍വിലാസം?
പകലുറക്കത്തിന്റെ വാത്മീകം വെടിഞ്ഞൊരു
ചോദ്യങ്ങള്‍ ചക്രവ്യൂഹം തീര്‍ത്തെന്റെ ചുറ്റിലും
വാദ്യഘോഷങ്ങളാല്‍ രൗദ്രങ്ങളാടിത്തിമിര്‍ക്കെ,
ഉത്തരം തേടി കത്തിന്‍ ജാതകം തിരയവേ;
ചിത്തമാസ്വസ്തമാ, യിനിയെതെന്‍ മേല്‍വിലാസം?

പുളിനില്‍ക്കുന്നതില്‍,പ്ലാവിളത്തെക്കതില്‍,പിന്നെ
വിളപ്പുറം,വാരിയം,തറവാട്ടുപേരുകള്‍,
ചിരപുരാതനപ്രൌഡിയാര്‍ന്നൂര്‍ദ്ധശീര്‍ഷമായ്
ചരിത്രത്തിലേക്കു കൊഴിയുകയാണൊക്കെയും.
മുന്നില്‍ നടന്നവര്‍ വഴി വെട്ടിത്തെളിച്ചു
പിന്നാലെയെത്തിയോരോക്കെയും കൊട്ടിയടച്ചു. 
നൂറ്റാണ്ടുകള്‍ നോറ്റുപിറന്നൊരീ മേല്‍വിലാസം
പോറ്റിയൊരുക്കിയ സംസ്കൃതി ചത്തുമലയ്ക്കെ,
അകവല*യിലെങ്ങോ കുരുങ്ങിയെന്‍ വിലാസം   
അന്യനു കയ്യേറുവാനുള്ള ജാലകം.

വന്യതയാര്‍ന്നോരഹങ്കാര പ്രമത്തതയി -
ലന്യമായ്  ജീവന്റെ  സഞ്ചിതമൂല്യവും,സത്തയും .
അതിജീവനത്തിന്റെ ഗാഥകളുതിര്‍ക്കുവാ -
നെത്തുമീ വഴിയിലൂടിനിയേതു തീവണ്ടി? ;

ഓരോ നിറങ്ങളും നിഴലായിപ്പടരവേ,
ഓരോ രാവങ്ങളും മൌനവൃത്തം നോറ്റിരിയ്ക്കെ,
വംശവൃക്ഷത്തിന്റെ ചില്ലവട്ടെത്തി വേതാളം
നിശാവൃത്താന്തമാടിപ്പൊലിയ്ക്കാന്‍ താവളം
തേടി തോളിലധിനിവേശത്തിന്റെ ഭരണം
തുടരുന്ന നിദ്രയിലുത്തരം കിട്ടാച്ചോദ്യം
ചിന്തയില്‍ ജ്വാലയുയര്‍ത്തവേ;യിനിയേതു തീരം
ചിരന്തന നീഡമായഭയം തരുന്നുവോ?
സ്വത്വം വര്‍ത്തമാനത്തിന്റെയാഴങ്ങള്‍ തേടവേ;
സ്വസ്ഥതയ്ക്കായെന്‍ ചേതന ദേശാടനത്തിനോ?

നഷ്ടമായെനിയ്ക്കെന്റെ പൈതൃകസമ്പത്തുകള്‍
ശിഷ്ടമായ് മാത്രയ്ക്കു പിന്നിലെ പൊട്ടെഴുത്തുകള്‍.
ഇനി മരിച്ച മേല്‍വിലാസത്തിനു വായ്ക്കരി,
നഗരികാണിയ്ക്കല്‍, ഭൂദാനം, ബലിതര്‍പ്പണം.
ഉഷ്ണപ്രവാഹങ്ങള്‍ പ്രാണന്റെ ജീവാണു തിന്നെ;
ഉയിര്‍പ്പിന്‍ മുഹൂര്‍ത്തമിനിയേതു ശുഭദിനം?

മകനേ, നിനക്കെകുവാനില്ല മേല്‍വിലാസ,-
മകവലായിലര്‍ത്ഥമറ്റക്ഷരമാല്ലാതെ,
നിറമറ്റൊരീ നഷ്ടക്കണക്കുകളല്ലാതെ
നിണമിറ്റുമീ നഷ്ടവസന്തങ്ങളല്ലാതെ.
==========================
 * അകവല - Intenet                                          07-04-2010

Monday, May 30, 2011

കല്യാണസൌഗന്ധികം


കല്യാണസൌഗന്ധികം

ദ്രൗപതി,
കാത്തിരിക്കുകയാണ്
ഭീമനെ,
നിങ്ങള്‍ കരുതും
കല്യാണസൌഗന്ധികം തേടി 
പോയതാണെന്ന്,
നൂറ്റാണ്ടിലെ
വലിയ വങ്കത്തം.
രതിമൂര്‍ച്ചയില്‍
കാതില്‍പ്പറഞ്ഞത്‌
വൈരക്കഴുത്താരം.
പാവം ഭീമന്‍,
അരിവെപ്പിന്റെ
സാക്ഷ്യപത്രവുമായി
മണപ്പുറത്തേയ്ക്ക്  പോയതാണ്,
മുടിഞ്ഞ പലിശക്കാരന്‍ ഹനുമാന്‍
എപ്പോഴും വഴിമുടക്കിയാണല്ലോ.
ദ്രൗപതിയേറെക്കൊതിച്ചതല്ലേ,
ഒപ്പിച്ചു കൊടുത്തില്ലെങ്കില്‍
താന്‍ പിന്നെ ആണായിട്ട്.......?
കുബേരന്റെ സ്വര്‍ണക്കട
കുറെ വലുതാണെന്ന്
വിരാടരാജ്ഞി  കൊഞ്ചിപ്പറഞ്ഞു പോലും.
പിന്നെ പായാരത്തോട്‌ പായാരം.
താന്‍ ആണല്ല പോലും.
മാലിനിയ്ക്ക് 
താനെന്നും രണ്ടാമനല്ലേ.
ഹനുമാന്‍ കൊടുത്ത കടക്കാശുമായി
കുബേരന്റെ സ്വര്‍ണക്കടയിലേയ്ക്കു  
നടക്കുമ്പോള്‍ ഭീമന്റെ വലതുകാല്‍
ഒരു മരക്കുറ്റിയില്‍ തട്ടി.
കഷ്ടകാലം...
വൈരക്കല്ലിന്റെ മാസ്മര പ്രഭയില്‍
ഭീമന്‍ വെന്തുരുകി,
പലിശക്കെണിയില്‍ നിന്നും
പുറത്തു വരാനാകാതെ...........
=================================CNKumar

Sunday, May 29, 2011

വീട്ടിലേയ്ക്കുള്ള വഴി

വീട്ടിലേയ്ക്കുള്ള വഴി 
പള്ളിക്കൂടം വിട്ടാലുണ്ണീ,യൊട്ടും 
വൈകാതെത്തുക വീട്ടില്‍
കല്ലും കവണയുമായി പിള്ളേര്‍ മാഞ്ചോടുകളില്‍
തുള്ളിയലച്ചു തിമിര്‍ക്കുന്നുണ്ടാം,
കുരലുദ്രവിച്ചൊരു തെങ്ങിന്‍ പൊത്തില്‍
തത്തകള്‍ തലയും നീട്ടിയിരിക്കാം,
വഴിയോരത്തെ കുറ്റിക്കാട്ടില്‍
പാഞ്ചിചെടിയില്‍ ചോന്നു തുടുത്ത
പഴങ്ങള്‍ മാടിവിളിയ്ക്കുന്നുണ്ടാം
പിന്നില്‍ നിന്നൊരു മുന്നറിയിപ്പാ-
യമ്മക്കിളിയുടെ മൊഴികള്‍,
ഓര്‍മയില്‍ നിന്ന് തുറക്കും
ബാല്യത്തിന്റെ ജനാല.
നാളുകളേറെ നഗരപ്പെരുവഴി താണ്ടി
ഞാനീ പിതൃരൂപത്തിന്നുള്ളിലൊതുങ്ങി,
വരാന്തയില്‍ നീര്‍ത്തിയ
വേര്‍പ്പിന്‍ ഗന്ധം പൂശിയ
ചാരുകസാലയിലഭയം തേടി
മടങ്ങുകയാണെന്നമ്മേ,
തിരകയെനിയ്ക്കായിത്തിരി, നന്മ
നിറഞ്ഞൊരു കുടിനീര്‍ സ്നേഹത്തി-
ന്നുപ്പു കലര്‍ത്തിയ തെളിനീര്‍.
കുപ്പകള്‍ ചീഞ്ഞു പിറക്കും നഗരപ്പെരുമകള്‍,
നാവില്‍ നുണയാന്‍ ചേരിപ്പോരുകള്‍, 
തമ്മിലിണങ്ങാനറിയാത്തവരുടെ 
തൊങ്ങലണിഞ്ഞൊരു  തന്‍പോരിമകള്‍,
അഹിതമതങ്ങള്‍ക്കറുകൊലയറുതികള്‍, 
കുരുതികളിടവഴിയിടകള്‍ തോറും
ഭരിതം രാവറുതിവരേയ്ക്കും,
മുഖരിതമെന്‍ നിദ്രകളാകെ,ചേതന
യാചിയ്ക്കും താരുണ്യത്തിന്നന്ത്യവിലാപം 
ആശ്രയമറ്റ കിടാങ്ങള്‍, വിധവകള്‍,മാതൃത്വങ്ങള്‍,
നിലവിളികളിലുദകപ്പൂക്കളുതിര്‍ക്കെ,
അമ്മേ നിന്‍ സ്നേഹ സാന്ത്വനമേറ്റു മയങ്ങാന്‍,
നന്മേ നിന്‍ കാരുണ്യസ്പര്‍ശനമേല്‍ക്കാന്‍,
പിന്നിട്ടൊരു വഴികള്‍ വീണ്ടും
കൊന്നപ്പൂത്താലമെടുക്കെ,
എന്നോപാടിയൊരോണപ്പാട്ടിന്നീരടി-
യെന്നോര്‍മ്മച്ചിമിഴിലില്‍ നിന്നുയിരാര്‍ന്നു പിറക്കേ,
ജീവന്‍ കത്തിയമര്‍ന്നൊരു
വേനല്‍ചില്ലയിലെന്തേ 
പാവനമോഹത്തളിരുകള്‍ ചേക്കേറുന്നു. 
ഏതാണിനി വഴിയെന്നോര്‍മ്മത്താളുകള്‍ പരതി
ചേതനയറ്റുകിടക്കും സംസാരപ്പെരുവഴിനടുവില്‍,
പെട്ടുഴലുന്നൊരു കുട്ടി കണക്കെ;സ്വസ്ഥത
നട്ടു നനച്ചു പെരുക്കിയ ഗ്രാമച്ചൂരില്‍ മുങ്ങി
മുരിങ്ങച്ചോട്ടിലെയാകാശത്തെ കണ്ടു പുളയ്ക്കാന്‍,
മോഹം പൂണ്ടു മടങ്ങുകയാണെന്നമ്മേ
ഭ്രാന്തു നുരയ്ക്കും മസ്തിഷ്കത്തില്‍
ചിന്തകള്‍ ചത്തുമലയ്ക്കും ദിനരാത്രങ്ങള്‍,
ഏന്തി വലിഞ്ഞെത്തിയ നഗര സരിത്തില്‍
ഏതോ കുരുതി മുഹൂര്‍ത്തഭ്ഭീതിയില്‍
ഉറ്റവരുടയവരൊക്കെ കുറ്റം ചാര്‍ത്തി
ചാറ്റിയൊഴിഞ്ഞൊരു പഥികനനാഥന്‍.
ഇനിവയ്യമ്മേ, നഗരച്ചതിയിലകപ്പെട്ടുഴലാന്‍
കനിവിന്‍ കാണാക്കനി തേടിത്തേടി നടക്കാന്‍
തൃക്കാര്‍ത്തിക തിരിവെച്ചു പൊലിയ്ക്കും
തിരുമുറ്റത്തില്‍ വിണ്ടു വരണ്ടൊരു 
ഹൃത്തടമാകെ സ്വപ്നം നട്ടു നനയ്ക്കാന്‍ 
ഇരുളു പൊരുന്നയിരിയ്ക്കുമീ വഴിയാകെ   
ചെരാതുകള്‍ പൊന്‍നിറമാര്‍ന്നു  മിഴിയ്ക്കാന്‍,
വീടിന്‍ വഴിയേതെന്നാത്മാവില്‍ തൊട്ടെന്‍ ചേതന
തേടുകയാണെന്നമ്മേ, നിന്നുടെ കയ്യാല്‍
നെറുകയിലിത്തിരി തീര്‍ത്ഥം തൂവുക,
മൃത്യുഞ്ജയ മന്ത്രംപോലാ സവിധത്തില്‍
നിത്യ നിരാമയ നിര്‍മലനാകാന്‍
നിന്‍ പുകള്‍ പാടാന്‍.
പടിവാതിലുകള്‍ തുറന്നിരുമിഴികള്‍ നാട്ടുക,
പടിയില്‍ നിന്‍ നിറ പുഞ്ചിരി ദീപം കാട്ടുക,
തൊട്ടു വണങ്ങാന്‍ വിമലേ നിന്നുടെ പാദം തരിക,
തോറ്റു മടങ്ങുമെനിയ്ക്കായമ്മേ, യഭയം തരിക. 
 ====================================14-03-2010